സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് പണം തട്ടുന്ന വ്യാജ കാസ്റ്റിങ് ഏജന്റുമാർക്കെതിരേ മുന്നറിയിപ്പുമായി നടനും നിർമാതാവുമായ വിജയ് ബാബു. തന്റെ നിർമാണക്കമ്പനിയായ ‘ഫ്രൈഡേ ഫിലിം ഹൗസി’ന്റെ പേരുപയോഗിച്ചാണ് തട്ടിപ്പു നടക്കുന്നതെന്ന് വിജയ് ബാബു ചൂണ്ടിക്കാട്ടി. തട്ടിപ്പുകാരുടേതെന്ന് ആരോപിക്കുന്ന സ്ക്രീൻഷോട്ടുകളും വിജയ് ബാബു പങ്കുവെച്ചു.
ഫ്രൈഡേ ഫിലിം ഹൗസിന്റെ പ്രതിനിധികളെന്ന വ്യാജേനയാണ് തട്ടിപ്പുകാർ സിനിമാ മോഹികളെ സമീപിക്കുന്നത്. ഒഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ടുവെന്ന് വിശ്വസിപ്പിച്ച ശേഷം വിവിധ ആവശ്യങ്ങൾക്കായി പണം ആവശ്യപ്പെടും.
കമ്പനിയുടേതിന് സമാനമായ വ്യാജ ഇ- മെയിൽ ഐഡി ഉപയോഗിച്ചാണ് ഉദ്യോഗാർഥികളുമായി ആശയവിനിമയം നടത്തുന്നത്. ഫ്‌ലൈറ്റ് ടിക്കറ്റ് ചാർജ്, കാസ്റ്റിങ് കമ്മിഷൻ എന്നീ പേരുകൾ പറഞ്ഞാണ് പണം ആവശ്യപ്പെടുന്നതെന്നും വിജയ് ബാബു ഫെയ്സ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് ആരോപിക്കുന്ന രണ്ടു വ്യക്തികളുടെ പേരും നമ്പറും വിജയ് ബാബു പരസ്യപ്പെടുത്തി. ദിനേഷ് ദീനു, മാധവി എന്നീ പേരുകളിലാണ് ഇവർ ഉദ്യോഗാർഥികളെ ബന്ധപ്പെടുന്നത്. കമ്പനിയുടെ പേര് ദുരുപയോഗം ചെയ്ത് ആളുകളെ പറ്റിക്കുന്ന സംഘത്തിനെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് വിജയ് ബാബു അറിയിച്ചു.






Leave a comment