കൻസാസ് സിറ്റി: കാത്തിരിപ്പിന് അവസാനമാകുന്നു, ലയണൽ മെസ്സിയും സംഘവും ലോകകപ്പ് നിലനിർത്താനുള്ള പോരാട്ടത്തിന് മൈതാനത്തേക്ക്. ലോകകപ്പ് ഫുട്‌ബോളിൽ ബുധനാഴ്ച രാവിലെ 6.30-ന് കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ അർജന്റീന ആഫ്രിക്കൻ കരുത്തരായ അൾജീരിയയുമായി കളിക്കും. ഇരുടീമുകളും ഇതിനുമുൻപ് ഒരുതവണ മുഖാമുഖംവന്നപ്പോൾ അർജന്റീനയ്ക്കായിരുന്നു ജയം.
കരുത്തുകാട്ടാൻ അൾജീരിയ
2014-നുശേഷം ആദ്യമായി ലോകകപ്പിനെത്തുന്ന ടീം ആദ്യകളിയിൽ അട്ടിമറിജയം ലക്ഷ്യമിടുന്നു. യോഗ്യതാറൗണ്ടിൽ ഒരു കളിയിൽ മാത്രമാണ് ടീം തോറ്റത്. അമിനെ ഗുയ്‌രി, മുഹമ്മദ് അമൗറ എന്നിവരാകും മുന്നേറ്റത്തിൽ. റിയാദ് മഹ്‌റെസ്, ഇബ്രാഹിം മാസ, നബീൽ ബെന്റ്‌ലബ്, ഹിഷാം ബൗഡൗയു എന്നിവർ മധ്യനിരയിലുണ്ടാകും.
ആറാം ലോകകപ്പിന് മെസ്സി
ആറാം ലോകകപ്പിനിറങ്ങുമ്പോൾ അർജന്റീനാ നായകൻ ലയണൽ മെസ്സിക്ക് റെക്കോഡ് സ്വന്തമാകും. ഏറ്റവും കൂടുതൽ ലോകകപ്പുകളിൽ കളിച്ച താരമെന്ന ഖ്യാതിയാണ് പേരിനൊപ്പം ചേരുന്നത്. ആ റെക്കോഡ് ജയത്തോടെ ആഘോഷിക്കാനാകും മെസ്സിയും സംഘവും ഒരുങ്ങുന്നത്. 4-3-3 അല്ലെങ്കിൽ 4-3-1-2 ശൈലിയിലാകും ലയണൽ സ്‌കലോനി ടീമിനെ ഇറക്കുന്നത്. ലയണൽ മെസ്സിക്കൊപ്പം ലൗട്ടാറോ മാർട്ടിനൈസും തിയാഗോ അൽമേഡയും മുന്നേറ്റത്തിലുണ്ടാകും. അലക്‌സിസ് മെക്കാലിസ്റ്റർ-റോഡ്രിഗോ ഡി പോൾ-എൻസോ ഫെർണാണ്ടസ് എന്നിവരാകും മധ്യനിരയിൽ. നിക്കോളാസ് ഒട്ടാമെൻഡി-ലിസാൻഡ്രോ മാർട്ടിനെസ്-ഫക്കുണ്ടോ മെഡിന-നഹുൽ മൊളിന എന്നിവരാകും പ്രതിരോധത്തിൽ. എമിലിയാനോ മാർട്ടിനെസ് ഗോൾ കീപ്പറാകും.






Leave a comment