ഹൂസ്റ്റൺ : ലോക റാങ്കിങ്ങിൽ 7–ാം സ്ഥാനത്തുള്ള പോർച്ചുഗലിനെ സമനിലയിൽ പൂട്ടിയ 43–ാം സ്ഥാനക്കാരായ ആഫ്രിക്കൻ രാജ്യം ഡിആർ കോംഗോയുടെ ആദ്യ ഇലവനിൽ ഇന്ത്യൻ വംശജനായ സാമുവൽ മുത്തുസാമിയും. മത്സരത്തിൽ മുഴുവൻ സമയവും കളിച്ച മധ്യനിരതാരമായ മുത്തുസാമി തമിഴ് വംശജനാണ്. ഗ്രീക്ക് ക്ലബ് അറ്റ്രൊമിറ്റോസിന്റെ താരമാണ്.
ആറാം മിനിറ്റിൽ ലീഡ് നേടിയ പറങ്കിപ്പടയ്ക്ക് പിന്നീട് മികച്ച ഒരു ഗോളവസരം പോലും സൃഷ്ടിക്കാനായില്ല. പോർച്ചുഗൽ ലീഡ് നേടിയ ശേഷം പകച്ചുപോകാതെ മുന്നേറ്റങ്ങൾ കോർത്തിണക്കാൻ കോംഗോയ്ക്കു കഴിഞ്ഞതോടെ ആദ്യ പകുതിയിൽ മത്സരം ആവേശകരമായി. പ്രതിരോധനിരയിൽ 5 പേരുമായി ഇറങ്ങിയ കോംഗോ ഗോൾമുഖത്തിനു മുന്നിൽ വൻമതിലായതോടെ പോർച്ചുഗലിന്റെ സൂപ്പർതാരങ്ങൾ നിഷ്പ്രഭരായി. കൗണ്ടർ അറ്റാക്കുകളിലൂടെ തിരിച്ചടിക്കാനുള്ള അവരുടെ ശ്രമങ്ങൾ ഫൈനൽ തേഡിലെ പോരായ്മകൾ മൂലം ലക്ഷ്യം കണ്ടില്ലെന്നു മാത്രം. ഇന്ത്യൻ വംശജനായ മധ്യനിരതാരം സാമുവൽ മുത്തുസാമിയാണ് പല കൗണ്ടർ അറ്റാക്ക് നീക്കങ്ങളിലും കോംഗോ ഫോർവേഡുകൾക്കു കരുത്തുപകർന്നത്.
ആദ്യപകുതിയുടെ ഇൻജറി ടൈമിന്റെ 5–ാം മിനിറ്റിൽ യൊവാൻ ബിസ്സയിലൂടെ കോംഗോ ലോകകപ്പ് ചരിത്രത്തിൽ അവരുടെ ആദ്യ ഗോൾ നേടിയ കോംഗോ പിന്നീട് പൊരുതിയത് നെഞ്ചുറപ്പോടെ. ആദ്യ പകുതിയിൽ വളരെ നേരത്തേ ലീഡ് നേടിയതിനു ശേഷം പോർച്ചുഗൽ താളം കൈവിട്ടതാണ് കോംഗോ മുതലെടുത്തത്. ഇടവേളയ്ക്കു മുൻപ് പന്തവകാശത്തിൽ നേടിയ മേധാവിത്വം ഷോട്ടുകളിൽ പോർച്ചുഗലിനു നിലനിർത്താനായില്ല. കഴിഞ്ഞദിവസം ഇറാനെതിരായ മത്സരത്തിൽ ന്യൂസീലൻഡിനായി ഇന്ത്യൻ വംശജനായ സർപ്രീത് സിങ്ങും ആദ്യ ഇലവനിൽ കളിച്ചിരുന്നു.






Leave a comment