അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

ലോകകപ്പ് ഫുട്‌ബോളിന്റെ പ്രാഥമിക ഘട്ടത്തിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ; ഇനി വരുന്നത് വൻ പോരാട്ടങ്ങൾ

ലയണൽ മെസ്സിയുടെ മനോഹര ഹാട്രിക്, എംബപെയുടെ ഇരട്ടഗോൾ, പറങ്കിപ്പടയോട്ടത്തിനു കൂച്ചുവിലങ്ങിട്ട കോംഗോയുടെ സിംഹക്കരുത്ത്, കുറസാവോയെ തകർത്തെറിഞ്ഞ ജർമൻ പടയോട്ടം… ലോകകപ്പ് ഫുട്‌ബോളിന്റെ പ്രാഥമിക ഘട്ടത്തിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ, ഓർമയുടെ ആൽബത്തിൽ പതിഞ്ഞ ഉജ്വല നിമിഷങ്ങളേറെയാണ്. അർജന്റീന, ജർമനി, ഫ്രാൻസ്, ഇംഗ്ലണ്ട് തുടങ്ങിയ പരമ്പരാഗത ശക്തികൾ കരുത്തു തെളിയിച്ചപ്പോൾ, വിജയം ഉറപ്പിച്ചിരുന്ന ബ്രസീലും സ്‌പെയിനും പോർച്ചുഗലും ഒപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോയും നിരാശപ്പെടുത്തി. പലരും കൗതുകത്തോടെ മാത്രം കണ്ട, ആഫ്രിക്കയിൽനിന്നുള്ള കുഞ്ഞൻ രാജ്യങ്ങൾ മൈതാനത്തു കളിക്കരുത്തിന്റെ തീക്കാറ്റായി.

പരമ്പരാഗത ശക്തികൾ

2014 ലോകകപ്പ് വിജയത്തിനു ശേഷം രണ്ടു ലോകകപ്പുകളിൽ തീർത്തും നിറംമങ്ങിപ്പോയ ജർമനിയുടെ ശക്തമായ തിരിച്ചുവരവാണ് ആദ്യ മത്സരത്തിൽ കണ്ടത്. കുറസാവോയെ ഒന്നിനെതിരെ 7 ഗോളുകൾക്ക് തകർത്തായിരുന്നു ജർമൻ തുടക്കം. ക്രൊയേഷ്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ വിജയവും ശ്രദ്ധേയമാണ്. മെസ്സിയുടെ ഹാട്രിക്ക് കരുത്തിൽ അൾജീരിയയെ 3–0 ന് തകർത്ത അർജന്റീനയും കിലിയൻ എംബപെയുടെ ഇരട്ട ഗോളിൽ സെനഗലിനെ 31ന് തോൽപിച്ച് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റകളായ ഫ്രാൻസും തുടക്കം ഗംഭീരമാക്കി.

നിരാശപ്പെടുത്തിയ പ്രകടനങ്ങൾ

അനായാസ ജയം പ്രതീക്ഷിച്ചിരുന്ന ബ്രസീൽ, സ്‌പെയിൻ, പോർച്ചുഗൽ തുടങ്ങിയ വമ്പന്മാരുടെ ആദ്യ മത്സരത്തിലെ ഫലങ്ങൾ നിരാശപ്പെടുത്തുന്നു. മൊറോക്കോയ്‌ക്കെതിരെ ബ്രസീലും കാബോ വെർദെയ്‌ക്കെതിരെ സ്‌പെയിനും കോംഗോയ്‌ക്കെതിരെ പോർച്ചുഗലും സമനില വഴങ്ങിയത് ആ ഗ്രൂപ്പുകളിലെ പോയിന്റ് സമവാക്യങ്ങളെപ്പോലും മാറ്റിമറിച്ചേക്കാം. ഇതോടൊപ്പം എടുത്തുപറയേണ്ടതാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നിറംമങ്ങിപ്പോയ പ്രകടനം. പ്രതിഭകൾക്കു കുറവില്ലെങ്കിലും, റൊണാൾഡോയിൽ പ്രതീക്ഷയർപ്പിച്ച് ലോകകപ്പിനെത്തിയ പോർച്ചുഗൽ ടീമിനെയും ആരാധകരെയും ഏറെ നിരാശപ്പെടുത്തുന്നതാണ് കോംഗോയ്‌ക്കെതിരെയുള്ള മത്സരഫലം.

ആശങ്ക അസ്ഥാനത്ത്

എട്ടു ഗ്രൂപ്പുകളിലായി 32 ടീമുകൾ ഏറ്റുമുട്ടിയ 2022 ഖത്തർ ലോകകപ്പിൽനിന്നു വ്യത്യസ്തമായി 48 ടീമുകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. പ്രധാന ടീമുകൾക്കു കുതിച്ചുകയറാനുള്ള ചവിട്ടുപടികൾ മാത്രമായിപ്പോകുമോ പുതിയ ടീമുകൾ എന്നായിരുന്നു ഉയർന്ന പ്രധാന ആശങ്ക. എന്നാൽ ചാംപ്യൻ ടീമുകളെ നേർക്കുനേർ വെല്ലുവിളിക്കുന്ന കളിക്കരുത്തുമായാണ് അവർ മൈതാനത്തിറങ്ങിയത്. ടൂർണമെന്റിലെ ഇനിയുള്ള വിധി എന്തായാലും, മൊറോക്കോ, ഐവറി കോസ്റ്റ്, കാബോ വെർദെ, കോംഗോ, ഘാന, സൗദി അറേബ്യ, ഖത്തർ, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്ക് ആദ്യ മൽസരം തന്നെ അവിസ്മരണീയമായ ഓർമയാണ്.

ഇതിൽ ആഫ്രിക്കൻ രാജ്യങ്ങളുടെ പ്രകടനം എടുത്തുപറയണം. 10 ആഫ്രിക്കൻ രാജ്യങ്ങളാണ് ഇത്തവണ ലോകകപ്പിന് യോഗ്യത നേടിയത്. ആഫ്രിക്കൻ ഫുട്‌ബോൾ കോൺഫെഡറേഷൻ പ്ലേഓഫിലൂടെ 9 ടീമുകളും (അൾജീരിയ, കാബോ വെർദെ, ഈജിപ്ത്, ഘാന, ഐവറി കോസ്റ്റ്, മൊറോക്കോ, നെനഗൽ, ദക്ഷിണാഫ്രിക്ക, തുനീസിയ) ഇന്റർ കോൺഫെഡറേഷൻ പ്ലേഓഫിലൂടെ കോംഗോയും യോഗ്യത നേടുകയായിരുന്നു. മൊറോക്കോ, ഐവറി കോസ്റ്റ്, കാബോ വെർദെ, കോംഗോ എന്നീ ടീമുകൾ അപ്രതീക്ഷിത പ്രകടനമാണ് ആദ്യ മത്സരത്തിൽ കാഴ്ചവച്ചത്. വന്നു കണ്ടു മടങ്ങാൻ വന്നവരല്ല എന്ന് തെളിയിക്കുന്ന ഇവരുടെ പ്രകടനം തന്നെയാണ് ഈ ടീമുകളുടെ വരും മത്സരങ്ങൾ കാണാൻ കായികപ്രേമികളെ പ്രേരിപ്പിക്കുന്നതും.

ഒരു അപ്രതീക്ഷിതജയം ഒരു ടീമിനെ യോഗ്യതാ പ്രക്രിയയുടെ പടിവാതിൽക്കൽ എത്തിക്കും എന്നതു പോലെ ഒരൊറ്റ തോൽവി മതി ഒരു വമ്പൻ ടീമിനു പുറത്തേക്കുള്ള വഴി തുറക്കാൻ. ആദ്യ റൗണ്ട് ഒരു സൂചനയാണെങ്കിൽ ഇനിയുള്ള ഓരോ മത്സരവും കടുപ്പമേറിയതാവും.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...