ചെന്നൈ: നടി ഗൗതമി അണ്ണാ ഡി.എം.കെ.യിൽനിന്ന് രാജിവെച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും ഡെപ്യൂട്ടി പ്രചാരണ സെക്രട്ടറി പദവിയിൽനിന്നും രാജിവെക്കുന്നതായി അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്ക് അയച്ച രാജിക്കത്തിൽ ഗൗതമി അറിയിച്ചു. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
രാജിക്കത്തിന്റെ വിശദാംശങ്ങൾ ഗൗതമി എക്‌സിലൂടെ പുറത്തുവിട്ടു. കടുത്തവേദനയോടെയാണ് പാർട്ടി വിടുന്നതെന്നും ഇനി ജനസേവനത്തിനും സാമൂഹിക പ്രവർത്തനങ്ങൾക്കും കൂടുതൽസമയം ചെലവഴിക്കുമെന്നും ഗൗതമി അറിയിച്ചു. തനിക്ക് എല്ലാവിധപിന്തുണയും സഹകരണവും നൽകിയ അണ്ണാ ഡി.എം.കെ.യിലെ മുൻ മന്ത്രിമാർ, ഭാരവാഹികൾ, പോഷക സംഘടനകളുടെ സെക്രട്ടറിമാർ എന്നിവർക്ക് നന്ദിയും അറിയിച്ചു.
അണ്ണാ ഡി.എം.കെ.യിലെ മുൻ മന്ത്രിമാരും നേതാക്കളും കൂട്ടത്തോടെ പാർട്ടി വിടുന്നതിനിടയിലാണ് ഗൗതമിയുടെയും രാജി. ബി.ജെ.പി.യുമായുള്ള കാൽനൂറ്റാണ്ട് കാലത്തെ ബന്ധം ഉപേക്ഷിച്ച് 2024 ഫെബ്രുവരിയിലാണ് ഗൗതമി അണ്ണാ ഡി.എം.കെ.യിൽ ചേർന്നത്. കോടിക്കണക്കിന് രൂപയുടെ തന്റെ സ്വത്തുക്കൾ വ്യാജരേഖകളിലൂടെ തട്ടിയെടുത്ത അഴകപ്പൻ എന്നയാളെ ചില മുതിർന്ന ബി.ജെ.പി. നേതാക്കൾ പരസ്യമായി പിന്തുണച്ചു എന്നാരോപിച്ചായിരുന്നു പാർട്ടി വിട്ടത്.
അണ്ണാ ഡി.എം.കെ.യിൽ എത്തിയതിനു തൊട്ടുപിന്നാലെ ഡെപ്യൂട്ടി പ്രചാരണ സെക്രട്ടറിയായി ഗൗതമിയെ നിയമിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രാജപാളയത്തുനിന്ന് മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും പാർട്ടി നേതൃത്വം ഗൗതമിക്കു സീറ്റ് നൽകിയില്ല. എങ്കിലും പ്രചാരണ രംഗത്ത് അവർ സജീവമായിരുന്നു






Leave a comment