ചെന്നൈ: യശസ്വി ജയ്‌സ്വാളിന്റെ സെഞ്ചറി, രോഹിത് ശർമയുടെ അർധസെഞ്ചറി; യുവതാരവും സൂപ്പർതാരവും ചേർന്നപ്പോൾ ചേസിങ് ‘പുഷ്പം’ പോലെ പൂർത്തിയാക്കിയ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ഏകദിനത്തിൽ 9 വിക്കറ്റിന്റെ മിന്നും ജയം. അഫ്ഗാൻ ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 28.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. യശസ്വി ജയ്‌സ്വാൾ 86 പന്തിൽ 110 റൺസെടുത്തപ്പോൾ രോഹിത് ശർമ 69 പന്തിൽ 79 റൺസെടുത്ത് തിളങ്ങി. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 3–0ന് ഇന്ത്യ തൂത്തുവാരി. രാജ്യാന്തര മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇതുവരെ ഒരു മത്സരം പോലും തോറ്റിട്ടില്ലെന്ന റെക്കോർഡ് ഇന്ത്യ നിലനിർത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക്, ജയ്‌സ്വാളും രോഹിത്തും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 170 റൺസാണ് കൂട്ടിച്ചേർത്തത്. തുടക്കം മുതൽ ആഞ്ഞുവീശിയ ജയ്സ്വാൾ മൂന്നു സിക്സും 14 ഫോറുമാണ് പായിച്ചത്. ഉറച്ച പിന്തുണ നൽകിയ രോഹിത്, മൂന്നു സിക്സും ഒൻപതു ഫോറുമടിച്ചു. 23–ാം ഓവറിൽ മുഹമ്മദ് നബിയാണ് രോഹിത്തിനെ പുറത്താക്കിയത്. മൂന്നാമനായി ഇറങ്ങിയ ശ്രേയസ്സ് അയ്യരെ (19 പന്തിൽ 20*) കൂട്ടുപിടിച്ച് ജയ്‌സ്വാൾ ഇന്ത്യയെ അതിവേഗം വിജയത്തിലെത്തിക്കുകയായിരുന്നു.
ആറാം ഏകദിനം മാത്രം കളിക്കുന്ന ജയ്‍സ്വാളിന്റെ രണ്ടാം സെഞ്ചറിയാണ് ഇത്. ഏറ്റവും കുറവ് ഇന്നിങ്സുകളിൽനിന്ന് രണ്ട് ഏകദിന സെഞ്ചറി നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് ജയ്സ്വാൾ സ്വന്തമാക്കി. 7 ഇന്നിങ്സുകളിൽനിന്ന് രണ്ടു സെഞ്ചറി നേടിയ ശിഖർ ധവാന്റെ റെക്കോർഡാണ് മറികടന്നത്. പരമ്പരയിൽ ഒരു സെഞ്ചറിയും ഒരു അർധസെഞ്ചറിയും നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് പ്ലെയർ ഓഫ് ദ് ടൂർണമെന്റ്. ആറാം തവണയാണ് ഗിൽ ഒരു ഏകദിന പരമ്പരയുടെ താരമാകുന്നത്. ഏകദിന പരമ്പരകളിൽ പ്ലെയർ ഓഫ് ദ് ടൂർണമെന്റ് എണ്ണത്തിൽ രോഹിത് ശർമയ്ക്കൊപ്പം എത്തി ഗിൽ. സച്ചിൽ തെൻഡുൽക്കർ (15), വിരാട് കോലി (11), സൗരവ് ഗാംഗുലി, യുവരാജ് സിങ്, എം.എസ്.ധോണി (7 വീതം) എന്നിവരാണ് മുന്നിൽ.






Leave a comment