തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1,500 കോടിയോളം രൂപ വകയിരുത്തി 2026-27 വർഷത്തെ പുതുക്കിയ കേരള ബജറ്റ്. കേരളത്തെ ഒരു ആഗോള വിജ്ഞാന ഹബ്ബാക്കി മാറ്റുന്നതിനൊപ്പം വിദ്യാർത്ഥിനികളുടെ ആരോഗ്യ സംരക്ഷണത്തിനും കായിക വികസനത്തിനും മുൻഗണന നൽകുന്നതാണ് പുതിയ ബജറ്റ് പ്രഖ്യാപനങ്ങൾ.
പെൺകുട്ടികൾക്കായി ‘ആർത്തവ ശുചിത്വ പദ്ധതി’
വിദ്യാർത്ഥിനികൾക്കിടയിൽ ആർത്തവ ശുചിത്വം ഉറപ്പാക്കുന്നതിനായി മെൻസ്ട്രുവൽ ഹൈജീൻ ഇനിഷ്യേറ്റീവ് ഫോർ മെൻസ്ട്രുവേറ്റിങ് ഗേൾസ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും പെൺകുട്ടികൾക്ക് സാനിറ്ററി നാപ്കിനുകളുടെ ലഭ്യത ഉറപ്പാക്കും. കൂടാതെ, ഇവ പരിസ്ഥിതി സൗഹൃദമായി സംസ്കരിക്കുന്നതിനുള്ള ആധുനിക സൗകര്യങ്ങളും വിദ്യാലയങ്ങളിൽ ഒരുക്കും. വൃത്തിയുള്ള സ്കൂൾ ശൗചാലയങ്ങൾ ഉറപ്പാക്കുക, സ്ത്രീസൗഹൃദ കാമ്പസുകൾ സൃഷ്ടിക്കുക, ആർത്തവ ശുചിത്വത്തെക്കുറിച്ച് അവബോധ ശിൽപ്പശാലകൾ സംഘടിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. ഇതിന്റെ നടത്തിപ്പിനായി സംസ്ഥാന-ജില്ലാ തലങ്ങളിൽ പ്രത്യേക നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തും.
25 കോടിയുടെ ‘ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ’
വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും ഗവേഷണ താല്പര്യവും വളർത്തിയെടുക്കുന്നതിനായി ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ എന്ന പേരിൽ പുതിയ പദ്ധതിക്ക് തുടക്കമിടും. ശാസ്ത്രീയ ചിന്താഗതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കേരളത്തെ ആഗോള തലത്തിലുള്ള വിജ്ഞാന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. പദ്ധതിക്കായി ആദ്യഘട്ടത്തിൽ 25 കോടി രൂപ ബജറ്റിൽ മാറ്റിവെച്ചിട്ടുണ്ട്.
കായികം ഇനി സിലബസിന്റെ ഭാഗം; അടിസ്ഥാന സൗകര്യങ്ങൾക്ക് 8 കോടി
കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും മികച്ച കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിനുമായി സ്പോർട്സ് ഇനി സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കും. സ്കൂളുകളിൽ സുസ്ഥിരമായ സ്പോർട്ട്സ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനും കുട്ടികളുടെ ശാരീരികക്ഷമത ഉറപ്പാക്കുന്നതിനുമായി എട്ട് കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.






Leave a comment