തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഡൽഹി ഹൈക്കോടതിയെ സമീപിച്ച് നടൻ അല്ലു അർജുൻ. പരസ്യങ്ങളിലും മറ്റ് വാണിജ്യ ആവശ്യങ്ങൾക്കുമായി തന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് താരം ഈ ഹർജി നൽകിയിരിക്കുന്നത്. തന്റെ അനുമതിയില്ലാതെ വ്യക്തിത്വം ഉപയോഗിച്ച് ലാഭമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി.
തന്റെ സമ്മതമില്ലാതെ പേരും രൂപവും ശബ്ദവും മറ്റ് സ്വഭാവസവിശേഷതകളും ഉപയോഗിക്കുന്നത് തടയുക എന്നതാണ് ഈ നിയമനടപടിയിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (അക) വഴിയുണ്ടാകുന്ന ദുരുപയോഗങ്ങളെക്കുറിച്ച് അദ്ദേഹം തന്റെ പരാതിയിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തന്റെ രൂപമോ ശബ്ദമോ അനുകരിക്കപ്പെടുന്നത് തന്റെ പ്രശസ്തിയെയും കരിയറിനെയും ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
പല ബ്രാൻഡുകളും വ്യക്തികളും അല്ലു അർജുന്റെ ജനപ്രീതി മുതലെടുത്ത് അനധികൃതമായി പരസ്യങ്ങൾ നൽകുന്ന പ്രവണത വർദ്ധിച്ചുവരികയാണെന്ന് അദ്ദേഹത്തിന്റെ നിയമസംഘം കോടതിയെ അറിയിച്ചു. ഇത്തരം വ്യാജമായ പ്രചാരണങ്ങൾ തടയുന്നതിനും തന്റെ ബ്രാൻഡ് മൂല്യം കാത്തുസൂക്ഷിക്കുന്നതിനുമാണ് ഈ അടിയന്തര നീക്കം.
വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമയുദ്ധത്തിനിറങ്ങി സെലിബ്രിറ്റികളിലെ ഏറ്റവും പുതിയ കണ്ണിയാണ് അല്ലു അർജുൻ. 2022ൽ അമിതാഭ് ബച്ചൻ തുടങ്ങിവെച്ചതാണ് ഈ പോരാട്ടം. പിന്നീട് അനിൽ കപൂർ, സൽമാൻ ഖാൻ, ഐശ്വര്യ റായ്, സോനാക്ഷി സിൻഹ, മോഹൻലാൽ തുടങ്ങിയവരും ഇതിന്റെ ഭാഗമായി.






Leave a comment