ന്യൂഡൽഹി: മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ലോക്‌സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭയിലെ സീറ്റെണ്ണം പരമാവധി 850 ആയി ഉയർത്തി വനിതാ സംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്രസർക്കാർ വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു.
ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡലങ്ങൾ വർധിപ്പിക്കുന്നത് ജനസംഖ്യാ നിയന്ത്രണം മികച്ചരീതിയിൽ നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു വലിയ തിരിച്ചടിയാകുമെന്നാണ് ആശങ്ക. ഇതിനിടെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്. നിലവിലുള്ള സീറ്റുകൾക്ക് ആനുപാതികമായി മാത്രമേ സീറ്റുകൾ വർധിപ്പിക്കൂ എന്ന് അമിത്ഷാ പറഞ്ഞു. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആകെ ലോക്‌സഭാ സീറ്റുകൾ നിലവിലുള്ള 129ൽ നിന്ന് 195 ആയി ഉയരുമെന്നും മൊത്തത്തിലുള്ള പ്രാതിനിധ്യം 23.76 ശതമാനത്തിൽ നിന്ന് 23.87 ശതമാനമായി വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമിത്ഷാ സഭയിൽ പറഞ്ഞ കണക്കുകൾ ഇങ്ങനെ:ന്മ കർണാടക: നിലവിൽ 28 ലോക്‌സഭാ സീറ്റുകളാണ് കർണാടകയ്ക്കുള്ളത്. സഭയിലെ 5.15% എംപിമാർ കർണാടകയിൽ നിന്നുള്ളവരാണ്. ബിൽ പാസാകുന്നതോടെ കർണാടകയിലെ എംപിമാരുടെ എണ്ണം 28ൽ നിന്ന് 42 ആയി ഉയരും. ആകെ സീറ്റുകൾ കണക്കിലെടുത്താൽ പ്രാതിനിധ്യം 5.14% ആയിരിക്കും.
ആന്ധ്രപ്രദേശ്: ലോക്‌സഭാ സീറ്റുകൾ 25ൽ നിന്ന് 38 ആയി ഉയരും. ഇതിലൂടെ സഭയിലെ പ്രാതിനിധ്യം 4.60 ശതമാനത്തിൽനിന്ന് 4.65 ശതമാനമാക്കും
തെലങ്കാന: തെലങ്കാനയിൽ 17 സീറ്റുകളാണുള്ളത് (3.13% പ്രാതിനിധ്യം). അംഗങ്ങളുടെ എണ്ണം 50% വർദ്ധിപ്പിക്കുന്നതോടെ സീറ്റുകൾ 26 ആയി ഉയരും. പ്രാതിനിധ്യം 3.18 ശതമാനമാകും
തമിഴ്‌നാട്: നിലവിൽ 39 എംപിമാരാണ് തമിഴ്‌നാടിനുള്ളത് (7.18%). സീറ്റുകൾ വർധിപ്പിക്കുമ്പോൾ ഇത് 59 ആയി ഉയരും. തമിഴ്‌നാടിന്റെ പ്രാതിനിധ്യം 7.23 ശതമാനമായിരിക്കും.
കേരളത്തിൽ നിലവിലെ സീറ്റുകൾ 20 (3.68%). ഇത് 30 സീറ്റുകളായി ഉയരും. പ്രാതിനിധ്യം 3.67% ആയി വർധിക്കും






Leave a comment