കൊച്ചി: അത്യാഹിത ഘട്ടങ്ങളിൽ രോഗികൾക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കാൻ എഐ ആംബുലൻസ് സംവിധാനവുമായി രാജഗിരി ആശുപത്രി. പുതിയ പദ്ധതി മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണി ഉദ്ഘാടനം ചെയ്തു. അത്യാധൂനിക എ.ഐ ഗവേൺഡ് ആംബുലൻസ് സംവിധാനമുളള കേരളത്തിലെ ആദ്യത്തെ ആശുപത്രിയാണ് രാജഗിരി.
യുഎസ് ആസ്ഥാനമായുള്ള സോഫ്റ്റ്വയർ കമ്പനിയായ ഏറ്റിയാനുമായി സഹകരിച്ചാണ് ആംബുലൻസ് സജീകരിച്ചത്. രോഗിയെ ആംബുലൻസിൽ കയറ്റുന്നത് മുതൽ ആശുപത്രിയിൽ എത്തുന്നത് വരെയുള്ള ഓരോ നിമിഷവും വിദഗ്ധ ഡോക്ടർമാരുടെ നേരിട്ടുള്ള നിരീക്ഷണത്തിലാക്കുന്നതിന് സഹായകരമാണ് പുതിയ സംവിധാനം.
ആംബുലൻസിലെ അത്യാധുനിക എഐ അൽഗോരിതവും ടു-വേ വീഡിയോ ക്യാമറകളും വഴി രോഗിയുടെ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ഓക്സിജൻനില തുടങ്ങിയ വിവരങ്ങൾ തത്സമയം ആശുപത്രിയിലെ ഡോക്ടർമാരുടെ സ്ക്രീനിൽ ലഭ്യമാകും. രോഗി ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ ആരോഗ്യനില കൃത്യമായി വിശകലനം ചെയ്യാനും ആവശ്യമായ മരുന്നുകളും ചികിത്സാ നിർദ്ദേശങ്ങളും ആംബുലൻസിലെ മെഡിക്കൽ സംഘത്തിന് നൽകാനും ഡോക്ടർമാർക്ക് സാധിക്കും.
ആംബുലൻസിനുള്ളിലെ സമയം ജീവൻ രക്ഷിക്കുന്നതിനുള്ള നിർണായക ചികിത്സാ സമയമാക്കി മാറ്റാൻ എഐ സംവിധാനം സഹായിക്കുമെന്ന് രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു.
ഏറ്റിയാൻ എഐ മെഡിക്കൽ ഡയറക്ടർ ഡോ. വസന്ത് ബെതാല, ടെലിമെഡിസിൻ സർവീസ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് കെവിൻ ദേവസ്യ, മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഏറ്റിയാൻ സ്ഥാപകനും, സിഇഒയുമായ ശ്രീനിവാസ് സർദാർ ഓൺലൈൻ വഴി പരിപാടിയിൽ സംബന്ധിച്ചു.






Leave a comment