ഒബ്ബർഗൻ (സ്വിറ്റ്സർലൻഡ്): അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ തുടരുന്നതിനിടെ ഇറാന്റെ എണ്ണ ഉൽപ്പാദനത്തിനും വിതരണത്തിനുംമേൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന ഉപരോധം താൽക്കാലികമായി നീക്കിയതായി യുഎസ് ട്രഷറി അറിയിച്ചു. സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാനിയൻ ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.
ആഗസ്റ്റ് 21-ന് പുലർച്ചെ 12:01 വരെ അസംസ്കൃത എണ്ണ ഉൽപ്പാദിപ്പിക്കാനും വിൽക്കാനും വിതരണം ചെയ്യാനുമുള്ള അനുമതി ഇറാന് നൽകിയതായി അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ ചരക്ക് നീക്കം ഉറപ്പാക്കുമെന്ന ഇറാന്റെ ഉറപ്പും അന്താരാഷ്ട്ര ആണവോർജ ഏജൻസി ഇൻസ്പെക്ടർമാർക്ക് ഇറാനിൽ പരിശോധന നടത്താൻ അനുമതി നൽകിയതുമാണ് ഉപരോധം പിൻവലിക്കാൻ കാരണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ചൂണ്ടിക്കാട്ടി.
ഇറാൻ പ്രതിനിധികളുമായി നടത്തിയ ചർച്ചകൾ വിജയകരമായ അന്തിമ കരാറിലേക്ക് എത്തുന്നതിനുള്ള അടിത്തറ പാകിയിട്ടുണ്ടെന്ന് ജെ.ഡി. വാൻസ് വ്യക്തമാക്കി. മേഖലയിൽ വെടിനിർത്തൽ നടപ്പിലാക്കാൻ ട്രംപ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൽക്കാലിക ഇളവ് നിലവിൽവരുന്നതോടെ ഇറാനിൽനിന്നുള്ള അസംസ്കൃത എണ്ണയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകൾക്കും നിയമപരമായ അനുമതി ലഭിക്കും. കഴിഞ്ഞ ഫെബ്രുവരിമുതൽ അമേരിക്കയും ഇസ്രയേലും ഇറാനുനേരെ തുടരുന്ന സംയുക്താക്രമണത്തിന് ശാശ്വതമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ സ്വറ്റ്സർലൻഡിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് യുഎസിൻ്റെ അറിയിപ്പ്.






Leave a comment