ന്യൂഡൽഹി: മുലയൂട്ടുകയായിരുന്ന അമ്മയുടെ മടിയിൽനിന്നു കുരങ്ങൻ തട്ടിയെടുത്തു കിണറ്റിൽ എറിഞ്ഞ നവജാത ശിശുവിന് ഡയപ്പർ ലൈഫ് ജാക്കറ്റ് ആയി. 20 ദിവസംമാത്രം പ്രായമുള്ള പെൺകുട്ടി ഡയപ്പർ നനഞ്ഞു വീർത്തപ്പോൾ വെള്ളത്തിൽ പൊങ്ങിക്കിടന്നു. ഓടിക്കൂടിയ നാട്ടുകാർ ബക്കറ്റിൽ കോരിയെടുത്തപ്പോൾ അനക്കം ഉണ്ടായിരുന്നില്ല. പക്ഷേ, ഉത്സവം കൂടാൻ നാട്ടിലെത്തിയ നഴ്സ് ഓടിയെത്തി സിപിആർ നൽകിയതോടെ കുട്ടി ശ്വാസം വീണ്ടെടുത്തു. ഉടൻ ആശുപത്രിയിലെത്തിച്ചു രക്ഷപ്പെടുത്തി. ഛത്തീസ്ഗഡിലെ ജാൻജ്ഗീർ ചംപ ജില്ലയിലെ സേവ്നി ഗ്രാമത്തിലെ സുനിത രാത്തോഡിന്റെ മകൾക്കാണു ഡയപ്പർ രക്ഷയായത്.
സുനിത വീട്ടുവരാന്തയിലിരുന്നു മുലയൂട്ടുമ്പോൾ ടെറസിൽ നിന്നിറങ്ങിവന്ന വാനര സംഘത്തിലൊരെണ്ണമാണ് കുട്ടിയെ തട്ടിയെടുത്ത് പുരപ്പുറത്തു കയറിയത്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പടക്കം പൊട്ടിച്ചും മറ്റും കുരങ്ങനെ താഴെയിറക്കാൻ ശ്രമിച്ചു. വിരണ്ട കുരങ്ങൻ കുട്ടിയെ കിണറ്റിലെറിഞ്ഞു രക്ഷപ്പെടുകയായിരുന്നു. ഗ്രാമത്തിൽ ‘ഭഗവന്ത് കഥ’ ആഘോഷം കൂടാനെത്തിയ അയൽഗ്രാമത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്സ് രാജേശ്വരി രാത്തോഡാണു സിപിആർ നൽകിയത്.






Leave a comment