സിനിമയിലെ ആദ്യ നായകനെ നേരിൽ കാണാനെത്തി നടി കനക. സിനിമയുടെ വെള്ളിവെളിച്ചത്തിൽനിന്ന് ഏറെക്കാലമായി സ്വയം വിട്ടുനിൽക്കുന്ന കനക 1989-ൽ പുറത്തിറങ്ങിയ ‘ കരകാട്ടക്കാരൻ’ എന്ന തന്റെ ആദ്യചിത്രത്തിലെ നായകനായ രാമരാജനെ കാണാനെത്തി. ഇരുവരുടേയും കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആരാധകരും പഴയകാലത്തേക്ക് തിരിച്ചുപോയി.
37 വർഷത്തിന് ശേഷമാണ് ഇരുവരും വീണ്ടും കാണുന്നത്. ഇതിഹാസസംഗീത സംവിധായകനായ ഗംഗൈ അമരൻ സംവിധാനംചെയ്ത ചിത്രമാണ് ‘കരകാട്ടക്കാരൻ’ ചിത്രത്തിൽ ഇളയരാജയൊരുക്കിയ ‘മാങ്കുയിലേ പൂങ്കുയിലേ’ എന്ന ഗാനം പുതുതലമുറയ്ക്കും പ്രിയപ്പെട്ടതാണ്.
യുവസംഗീത സംവിധായകൻ ധരൻ കുമാർ കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിച്ചാണ് ഇവർ പിരിഞ്ഞത്. കൂടിക്കാഴ്ചയിൽ ഇരുവരും പഴയ ഓർമകൾ പങ്കുവെച്ചു.
തമിഴിൽ ഒട്ടേറ ചിത്രങ്ങളിൽ അഭിനയിച്ച കനക, സിദ്ധിഖ് ലാൽ ചിത്രം ‘ഗോഡ്ഫാദറി’ലൂടെ മലയാളികളുടേയും പ്രിയപ്പെട്ട നടിയായി മാറി. ‘വിയറ്റ്‌നാം കോളനി’, ‘ഗോളാന്തരവാർത്ത’, ‘പിൻഗാമി’, ‘നരസിംഹം’ തുടങ്ങിയ ചിത്രങ്ങിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്തു. പിന്നീട് ഏറെക്കാലമായി താരം സ്വകാര്യജീവിതം നയിച്ചുവരികയാണ്.
കനകയുടെ ആരോഗ്യനിലയെക്കുറിച്ച് ഇടയ്ക്കിടെ വ്യാജവാർത്തകൾ ഉൾപ്പെടെ പ്രചരിച്ചിരുന്നു. നടി മരിച്ചെന്നും അർബുദമാണെന്നും വാർത്തകൾ പ്രചരിച്ചു. പിതാവുമായുള്ള സ്വത്ത് തർക്കവും വാർത്തയായി.
രാമരാജനെ കാണാനെത്തിയ കനകയുടെ ലുക്കും ആരാധകർ ചർച്ചയാക്കി. കനകയുടെ രൂപത്തിൽ വന്ന മാറ്റവും ആളുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. സിൽവർ നിറത്തിലുള്ള ഹൈലൈറ്റ് ചെയ്യുന്ന ഐ മേക്കപ്പിലാണ് കനക ചിത്രങ്ങളിലുള്ളത്. നടി സാമൂഹികമാധ്യമങ്ങളിൽ സജീവമല്ല.






Leave a comment