ടൊറന്റോ : കാൽപന്തുകളി ഒരു വികാരമായി കൊണ്ടുനടക്കുന്നവർക്ക് മുന്നിൽ പ്രായം വെറും അക്കങ്ങളാക്കി ഡയമണ്ട് എഫ്സി കാനഡ ജൈത്രയാത്ര തുടരുന്നു. വി. പി. സത്യൻ സ്മാരക ട്രോഫിക്കായുള്ള നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗിനോടനുബന്ധിച്ച് അടുത്തിടെ ഹൂസ്റ്റൺ യുണൈറ്റഡ് ഒരുക്കിയ തേർട്ടി പ്ളസ് ചാംപ്യൻഷിപ്പിൽ കപ്പ് ഉയർത്തുന്നവേളയിൽ ടീമിനായി ജഴ്സി അണിഞ്ഞവരിൽ രണ്ടു പേർ അൻപതു കഴിഞ്ഞവർ, അഞ്ചു പേർ നാൽപതു കടന്നവർ, മൂന്നു പേർ നാൽപതിനോടടുത്തവർ… ഇവരിൽ മൂന്നു പേർ വ്യക്തിഗത നേട്ടത്തിനും അർഹരായി.
പ്രാഥമിക റൗണ്ടിൽ 4-3ന് ടൊറന്റോ കിങ്സിനെതിരെ ജയിച്ച ഡയമണ്ട്സ്, എതിരാളികൾക്ക് ഒരവസരംപോലും നൽകാതെ ഒൻപത് ഗോളുകൾ പേരിലാക്കിയാണ് ഷിക്കാഗോയെ മറികടന്നത്. സെമിയിൽ എതിരാളികളായി വീണ്ടുമെത്തിയ ടൊറന്റോ ടീമുമായുള്ള പോരാട്ടത്തിൽ മൂന്നു ഗോളുകൾക്ക് പിന്നിൽ നിന്നശേഷം 4-3 എന്ന അവിശ്വസനീയ സ്റോകിലെത്തിയാണ് കലാശപ്പോരാട്ടത്തിന് അർഹത നേടിയത്.
ആതിഥേയ ടീമുമായുള്ള കലാശപ്പോരാട്ടത്തിൽ നിശ്ചിതസമയത്ത് ഇരുടീമുകളും നേടിയത് ഒരുഗോൾ വീതം. പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മൽസരത്തിൽ നാലിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഡയമണ്ട് എഫ്സി തിളക്കമാർന്ന കപ്പ് വിജയം നേടിയത്.
ഡയമണ്ട് ടീമിലെ സന്തോഷ് ട്രോഫി മുൻ താരംകൂടിയായ ഡെന്നിസ് ജോർജാണ് മോസ്റ്റ് വാലിബിൾ പ്ളെയറായത്. ഫൈസൽ കൊളക്കാടൻ കരീം മികച്ച ഗോൾ കീപ്പറായപ്പോൾ ജോക്സൺ ജോസ് മംഗലൻ ടോപ് സ്കോററായി. രതീഷ് മേഞ്ചേരി ക്യാപ്റ്റനായുള്ള ടീമിൽ, മുൻ കേരളതാരം ലേണൽ തോമസ്, ശ്രീ കുന്നത്ത്, ജയേഷ്, ബിജോൺ, ആൽബിൻ, രഞ്ജൻ, ബ്രെൻൺ, അഭയ്, സഫീർ എന്നിവരുമുൾപ്പെടുന്നു.
Report വിനോദ് ജോൺ







Leave a comment