ന്യൂജേഴ്‌സി: യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെന്നും ഇപ്പോഴത്തെ യുദ്ധം കൂടുതൽ കെടുതികൾ ഉണ്ടാക്കും മുൻപ് എത്രയും വേഗം അവസാനിക്കട്ടെയെന്നു പ്രാര്ഥിക്കുന്നതായും യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയുമായ ആബൂണ്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.
അമേരിക്കന്‍ മലങ്കര അതിഭദ്രാസന 37-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിൽ പങ്കെടുക്കാൻ എത്തിയ ശ്രേഷ്ഠ ബാവക്ക് ന്യു യോർക്കിലെ പൊമോണയിൽ അതിരൂപത ഒരുക്കിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിഭദ്രാസന മെത്രാപ്പോലീത്തായും, പാത്രിയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ ജന്മദിന ആഘോഷവുമായി ചടങ്ങ് മാറി.

ബാവയായി സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായാണ് ശ്രേഷ്ഠ ബാവ അമേരിക്കയില്‍ എത്തുന്നത്.
അമേരിക്കക്കും അമേരിക്കൻ ജനതക്കും ശ്രേഷ്ഠ ബാവ ആശംസകൾ നേർന്നു. നിങ്ങളിൽ പലരും അമേരിക്കൻ പൗരന്മാരാകാം. എങ്കിലും ഇന്ത്യൻ അമേരിക്കൻ എന്നതാണ് നിങ്ങളുടെ വിശേഷണം. ഇന്ത്യയുടെ നന്മകൾ കൈവിടരുത്.
സഭകൾ തമ്മിൽ ഭിന്നതകൾ ഉണ്ടെങ്കിലും ക്രിസ്തുവിൽ നാം ഒന്നാണ്. മറ്റു സഭകളോടും വിശ്വാസങ്ങളോടും ബഹുമാനം കൈവിടരുത്. അപ്പോൾ മാത്രമേ നാമും ബഹുമാനിതരാകു. അതുപോലെ മറ്റു മനുഷൃൽ നിന്ന് അകന്നു നിൽക്കരുത്. അവർ ഹിന്ദു ആയാലും മുസ്ലിം ആയാലും അകൽച്ച ശരിയല്ല.
സഭാകാര്യങ്ങളിൽ യുവജനത താല്പര്യം കാണിക്കുന്നു എന്നത് സന്തോഷകരമാണ്. നമ്മുടെ അഭിമാനകരമായ പൈതൃകം നാം കാത്ത് സൂക്ഷിക്കണം. ജർമ്മനിയിൽ വച്ച് ഒരു ലൂഥറൻ ബിഷപ്പ് പറഞ്ഞത് നമ്മുടെ ഏറ്റവും വലിയ നിധി നമ്മുടെ ലിറ്റര്ജി ആണെന്നാണ്. അത്തരം പല നിധികളുടെയും സമാഹാരമാണ് സഭ.

ഇല്ലാതാവുന്ന ഒരു സഭയല്ല നമ്മുടേത്. മുൻപ് ബ്രിട്ടനിൽ ഒരു സ്ഥലത്ത് ഏതാനും വിശ്വാസികൾ ആണുണ്ടായിരുന്നത്. പിന്നീടത് വളർന്നു. ഇന്നിപ്പോൾ ബ്രിട്ടനിൽ 40-50 പള്ളിയുണ്ട്.
ഇതിനു കാരണം കുടിയേറ്റമാണ്. കുടിയേറ്റം ഇന്ത്യയിലും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. അതേസമയം വിദേശങ്ങളിൽ സഭ വളരുന്നു.
ഇവിടെയും സഭ പല പ്രതിസന്ധികളും നേരിടുന്നുണ്ട് എന്നറിയാം. അവയെല്ലാം അഭിവന്ദ്യ മെതാപോലീത്തയുടെ നേതൃത്വത്തിൽ തരണം ചെയ്യുന്നതിൽ സന്തോഷം.
നിർമ്മിത ബുദ്ധി തുടങ്ങിയ പുതിയ പ്ലാറ്റുഫോമുകളെ സഭയുടെ നന്മക്കായി ഉപയോഗിക്കണം. പുതിയ തലമുറ സഭയിൽ നിന്നും ദൈവത്തിൽ നിന്നും അകലുന്നത് അവഗണിക്കരുത്.

സെമിനാരി സ്ഥാപിക്കാനുള്ള ബിഷപ്പ് മാർ ഇഗ്‌നേഷ്യസ് രണ്ടാമന്റെയും എൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തയുടെയും ശ്രമങ്ങളെ ബാവ അഭിനന്ദിച്ചു. അതിന്റെ ഡീൻ ഓഫ് സ്റ്റഡീസ് ആയ സജി അച്ഛനെയും ബാവ അഭിനന്ദിച്ചു.
ഈ യാത്രയിൽ നമുക്ക് ഒരുമിച്ച സഞ്ചരിക്കാം. സഭയിൽ താൽക്കാകമായി സമാധാനമുണ്ട്. അത് ശാശ്വതമാകണം. അടുത്ത ആഴ്‌ചകൾ സഭക്ക് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
മുളന്തുരുത്തി സൂനഹദോസ് കഴിഞ്ഞിട്ട് 150 വർഷമാകുന്നു. 150-ാം വാർഷികാഘോഷം സഭയുടെ വിശ്വാസപാരമ്പര്യവും ആത്മീയ പൈതൃകവും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന സുപ്രധാന അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ സഭയ്ക്കുവേണ്ടിയും പ്രത്യേകിച്ച് കേരളത്തിലെ വിശ്വാസി സമൂഹത്തിനുവേണ്ടിയും എല്ലാവരും ആത്മാർത്ഥമായി പ്രാർഥിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നാലും വിശ്വാസത്തിലും പ്രാർഥനയിലും എല്ലാവരും ഒന്നിച്ചുനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്കയിൽ മൂന്നാലു വര്ഷം സേവനനുഷ്ഠിച്ച ശേഷമാണ് താൻ ബിഷപ്പായി കേരളത്തിലേക്ക് പോകുന്നതെന്നും ബാവ അനുസ്മരിച്ചു.
അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി അഭിവന്ദ്യ ബാവയെ സ്വാഗതം ചെയ്തു. തൊണ്ണൂറുകളിൽ അമേരിക്കയിൽ സേവനമനുഷ്ടിക്കെയാണ് ബാവ ഡമാസ്കസിൽ പോയി ബിഷപ്പായി അഭിഷികതനാകുന്നതെന്നു അദ്ദേഹം അനുസ്മരിച്ചു. കാലം ചെയ്ത ബസെലിയോസ് തോമസ് പ്രഥമൻ ബാവക്കു ശേഷം ഇന്ത്യയിലെ സഭയെ നയിക്കുവാൻ ഏറ്റവും യോഗ്യനായ വ്യക്തിയെയാണ് ദൈവം നിയോഗിച്ചത്.
ഭദ്രാസന സെക്രട്ടറി റവ. ഫാദര്‍ പോള്‍ തോട്ടക്കാട്ട് ആമുഖ പ്രസംഗം നടത്തി.
വിവിധ സഭകളിലെ ബിഷപ്പുമാർ ചടങ്ങിൽ പങ്കെടുത്തു. ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെയും, മറ്റ് ക്രൈസ്തവ സഭകളുടെയും മേലധ്യക്ഷന്മാർ, വൈദികർ, വിശ്വാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തത് ക്രൈസ്തവ ഐക്യത്തിന്റെയും സഭകൾ തമ്മിലുള്ള സാഹോദര്യത്തിന്റെയും മനോഹരമായ ദൃശ്യമായി.
ചടങ്ങിൽ അമേരിക്ക, യുകെ, യൂറോപ്പ് ക്‌നാനായ അതിഭദ്രാസനാധിപൻ ആർച്ച് ബിഷപ്പ് മോർ സിൽവാനോസ് ആയൂബ്, മലങ്കര കത്തോലിക്കാ സഭയുടെ മോർ സ്റ്റെഫാനോസ്, മോർ ഒസ്താത്തിയോസ്, മാർത്തോമ്മാ സുറിയാനി സഭയുടെ മോർ പൗലോസ്, സുറിയാനി ഓർത്തഡോക്സ് സഭയുടെ ആർച്ച് ബിഷപ്പ് മോർ ഡയോണീസിയോസ് ജോൺ, അർമേനിയൻ ഓർത്തഡോക്സ് അപ്പസ്തോലിക സഭയുടെ ബിഷപ്പ് മെസ്രോപ്, കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ ബിഷപ്പ് ഡേവിഡ്, ബിഷപ്പ് ഗബ്രിയേൽ, എറിത്രിയൻ ഓർത്തഡോക്സ് സഭയുടെ ആർച്ച് ബിഷപ്പ് അബൂനെ ഷെനൂദ, എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ ആർച്ച് ബിഷപ്പ് അബൂനെ പെട്രോസ്, എന്നിവർ സന്നിഹിതരായിരുന്നു.

ഭദ്രാസന ജോയിന്റ് ട്രഷറര്‍ ബോബി കുര്യാക്കോസ് ആയിരുന്നു എംസി.
മുഖ്യ സ്പോൺസർ സ്പെക്ട്രം ഓട്ടോയുടെ പ്രിൻസിനെ ഫലകം നൽകി ചടങ്ങിൽ ആദരിച്ചു.
ഫാമിൽ കോൺഫറസ് 25-ാം തീയതി വരെ ന്യൂജേഴ്‌സിയിലെ ഓൾഡ് ടാപ്പാനിലുള്ള ഭദ്രാസന ആസ്ഥാനത്ത് തുടരും. ഈ വര്‍ഷത്തെ കണ്‍വന്‍ഷന്റെ കീനോട്ട് സ്പീക്കര്‍ ആസ്‌ട്രേലിയായില്‍ നിന്നുമുള്ള റവ.ഫാ.ജേക്കബ് ജോസഫ് പി.എച്ച്.ഡി. ആയിരിക്കും.
യഹോവയെ കണ്ടെത്താനാകുന്ന സമയത്ത് അവനെ അന്വേഷിപ്പിന്‍. അവന്‍ അടുത്തിരിക്കുമ്പോള്‍ അവനെ വിളിച്ചപേക്ഷിപ്പിന്‍’ (യെശയ്യ 55.6) എന്നുള്ളതാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന്റെ ചിന്താവിഷയം. ഈ വര്‍ഷത്തെ യൂത്ത് സ്പീക്കര്‍ റവ.ഫാദര്‍ ജോസഫ് ഷമ്മാസ് ആയിരിക്കും.
ആത്മീയത നിറഞ്ഞുനില്‍ക്കുന്ന ഈ കോണ്‍ഫറന്‍സില്‍ വിവിധങ്ങളായ ധാരാളം കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.






Leave a comment