ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി ടീമുകളായ ഹാംഷെയറും സസക്‌സും തമ്മിൽ നടന്ന വൺഡേ കപ്പിലാണ് സിക്‌സറുകൾ പായിച്ച് യുവ താരത്തിന്റെ വെടിക്കെട്ട് പ്രകടനം. ടോബിയുടെ കരുത്തിൽ ഹാംഷെയർ 51 റൺസിന് വിജയിച്ചു.
മത്സരത്തിൽ 37 പന്തുകൾ നേരിട്ട ടോബി 86 റൺസാണ് കൂട്ടിച്ചേർത്തത്. ടോബിയുടെ കരുത്തിൽ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 383 റൺസിന്റെ കൂറ്റൻ സ്‌കോറാണ് ഹാംഷെയർ പടുത്തുയർത്തിയത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഹാംഷെയറിന്റെ എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ ടീം ടോട്ടലാണിത്. 384 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സക്‌സെസിന് നിശ്ചിത ഓവറിൽ 332 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ് ആൽബർട്ട് ക്രീസിലെത്തിയത്. 43-ാം ഓവറിന്റെ അവസാന രണ്ട് പന്തുകളിൽ സിക്‌സർ പറത്തിയാണ് താരം വെടിക്കെട്ടിന് തുടക്കം കുറിച്ചത്. രണ്ട് സിക്‌സറുകളോടെ 26 പന്തിൽ താരം അർദ്ധസെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു. അടുത്ത ഓവറിലെ ആദ്യ നാല് പന്തുകളും ഗാലറിയിലെത്തിച്ചതോടെ ആറ് പന്തിൽ തുടർച്ചയായി ആറ് സിക്‌സറുകൾ എന്ന അപൂർവ്വ നേട്ടം ടോബി സ്വന്തമാക്കുകയായിരുന്നു. പ്രൊഫഷണൽ ക്രിക്കറ്റിൽ തുടർച്ചയായി ആറ് പന്തുകൾ സിക്‌സടിക്കുന്ന പതിനൊന്നാമത്തെ താരമാണ് ടോബി.
മറുപടി ബാറ്റിംഗിനിറങ്ങിയ സസക്‌സിനായി ചാർളി ടീയർ സെഞ്ച്വറി (111 പന്തിൽ 94 റൺസ്) നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ സാധിച്ചില്ല. ജയത്തോടെ ഹാംഷെയർ സീസണിലെ തങ്ങളുടെ നാലാം വിജയം സ്വന്തമാക്കി.





