ഇൻഡോർ: വനിതാ ലോകകപ്പിൽ തോൽവി അറിയാതെയുള്ള ഓസ്‌ട്രേലിയൻ ജൈത്രയാത്ര തുടരുന്നു. ശക്തരായ ഇംഗ്ലണ്ടിനെതിരെ ആറ് വിക്കറ്റുകൾക്കാണ് ഓസീസ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 244 റൺസ് നേടിയപ്പോൾ 40.3 ഓവറുകളിൽ നാല് വിക്കറ്റ് നഷ്ടത്തിൽ നിലവിലെ ചാമ്പ്യൻമാർ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ആഷ്‌ലി ഗാർഡിനർ അർദ്ധ സെഞ്ച്വറി നേടിയ അനബെൽ സതർലാൻഡ് എന്നിവരാണ് ഓസീസ് ജയത്തിന് അടിത്തറയിട്ടത്. ബൗളിംഗിലും ഇരുവരും തിളങ്ങിയിരുന്നു.
വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയയുടെ തുടക്കം മികച്ചതായിരുന്നില്ല. ഓപ്പണർമാരായ ഫീബി ലിച്ച്ഫീൽഡ് 1(2), ജോർജിയ വോൾ 6(7), എലീസ് പെറി 13(19) എന്നിവർ പെട്ടെന്ന് മടങ്ങിയപ്പോൾ സ്‌കോർ 24ന് മൂന്ന്. ബെത്ത് മൂണി 20(30) കൂടി മടങ്ങിയപ്പോൾ സ്‌കോർ 68ന് നാല്. എന്നാൽ പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ അനബെൽ സതർലാൻഡ് 98(112) ആഷ്‌ലി ഗാർഡിനർ 104(73) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ഓസ്‌ട്രേലിയയെ അനായാസ ജയത്തിലേക്ക് എത്തിച്ചു.
ഇംഗ്ലണ്ടിന് വേണ്ടി 78(105) റൺസ് നേടിയ ഓപ്പണർ ടാമി ബ്യൂമോണ്ട് ആണ് ടോപ് സ്‌കോറർ. അലീസ് ക്യാപ്‌സെ 38(32), ഷാർളി ഡീൻ 26(27), സോഫിയ ഡംഗ്ലെ 22(48), ഹീഥർ നൈറ്റ് 20(27) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ആമി ജോൺസ് 18(26), ക്യാപ്റ്റൻ നാറ്റ് സിവർ ബ്രണ്ട് 7(14), എമ്മാ ലാമ്പ് 7(10), ലിൻസെ സ്മിത്ത് 3(3) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റർമാരുടെ സ്‌കോറുകൾ. സോഫി എക്കിൾസ്റ്റൺ 10(7), ലോറൻ ബെൽ 2(2) എന്നിവർ പുറത്താകാതെ നിന്നു.
ഓസ്‌ട്രേലിയക്കായി അനബെൽ സതർലാൻഡ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ബൗളിംഗിൽ തിളങ്ങി. സോഫി മൊളിനക്‌സ്, ആഷ്‌ലി ഗാർഡനർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അലാന കിംഗ് ഒരു വിക്കറ്റ് നേടി. ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം സഹിതം 11 പോയിന്റുമായി ഓസ്‌ട്രേലിയ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്തി. നേരത്തെ തന്നെ നിലവിലെ ചാമ്പ്യൻമാർ സെമി ഉറപ്പിച്ചിരുന്നു. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും സെമി ബെർത്ത് ഉറപ്പിച്ചു.






Leave a comment