ഒട്ടാവ: ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി.) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് കാനഡ നടപ്പിലാക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പരസ്യമായി പ്രഖ്യാപിച്ചു. നെതന്യാഹു രാജ്യത്ത് പ്രവേശിച്ചാൽ ഐ.സി.സി. ഉത്തരവ് പാലിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നും കാർണി വ്യക്തമാക്കി. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
2024 നവംബറിലാണ് നെതന്യാഹുവിനും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും എതിരെ ഐ.സി.സി. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഗാസ സംഘർഷത്തിനിടെ പട്ടിണിയെ ഒരു യുദ്ധമുറയായി ഉപയോഗിച്ചതും മറ്റ് മനുഷ്യത്വരഹിതമായ പ്രവൃത്തികളും ഉൾപ്പെടെയുള്ള യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഇരുവരും ഉത്തരവാദികളാണെന്ന് ആരോപിച്ചായിരുന്നു വാറന്റ്.
ഐ.സി.സി.യിലെ ഒരംഗരാജ്യമെന്ന നിലയിൽ, കോടതിയുടെ തീരുമാനങ്ങളുമായി സഹകരിക്കാൻ കാനഡ നിയമപരമായി ബാധ്യസ്ഥമാണ്. ഐ.സി.സി. പുറപ്പെടുവിക്കുന്ന അറസ്റ്റ് വാറന്റുകൾ നടപ്പിലാക്കുന്നതും ഇതിൽ ഉൾപ്പെടുന്നുവെന്നും കനേഡിയൻ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കാർണിയുടെ പരാമർശങ്ങൾ ആഗോളതലത്തിൽ സമ്മിശ്ര പ്രതികരണങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്. ചില രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും കാനഡയുടെ നിലപാടിനെ പ്രശംസിച്ചു രംഗത്തെത്തി. എന്നാൽ, ഇത്തരം നടപടികൾ നയതന്ത്ര ബന്ധങ്ങളെ വഷളാക്കുകയും സുരക്ഷാ സഹകരണത്തെ ബാധിക്കുകയും ചെയ്യുമെന്ന് ഇസ്രായേലി നയതന്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.







Leave a comment