കൊച്ചി: ഗതാഗത നിയമം ലംഘിച്ച് എയർഹോണുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) കർശന നടപടി സ്വീകരിച്ചു. പിടിച്ചെടുത്ത എയർഹോണുകൾ പിഴ ഈടാക്കിയതിന് പുറമെ റോഡ്‌റോളർ ഉപയോഗിച്ച് നശിപ്പിച്ചു. പൊതുജനങ്ങളുടെ മുന്നിൽ വെച്ച് ഇവ നശിപ്പിക്കണമെന്നും മാധ്യമങ്ങൾ അത് വാർത്തയാക്കണമെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
ഈ നിർദേശത്തിന്റെ ഭാഗമായി, എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടിച്ചെടുത്ത എയർഹോണുകളാണ് കൊച്ചിയിൽ കമ്മട്ടിപ്പാടത്തെ ആളൊഴിഞ്ഞ റോഡിൽ വെച്ച് റോഡ്‌റോളർ കയറ്റി തവിടുപൊടിയാക്കിയത്. ഒക്ടോബർ 13 മുതൽ 19 വരെ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിൽ കണ്ടെത്തിയ ഹോണുകളാണ് ഒക്ടോബർ 20 തിങ്കളാഴ്ച നശിപ്പിച്ചത്. നശിപ്പിച്ച ഹോണുകളുടെ കൃത്യമായ എണ്ണം ഉടൻ അറിയിക്കുമെന്ന് എം.വി.ഡി. ഉദ്യോഗസ്ഥർ അറിയിച്ചു.
സംസ്ഥാനത്ത് കുറച്ചധികം ദിവസങ്ങളായി എയർഹോണുകൾ പിടിച്ചെടുക്കാൻ എം.വി.ഡി. വലിയ യജ്ഞം നടത്തിയിരുന്നു. എറണാകുളത്ത് നിന്നുമാത്രം അഞ്ഞൂറോളം എയർഹോണുകളാണ് പിടിച്ചെടുത്തത്. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വാഹനങ്ങളിലാണ് എയർഹോണുകൾ കൂടുതലായി കാണപ്പെടുന്നതെന്ന് എം.വി.ഡി. ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൊച്ചിയിലെ മറ്റ് സ്ഥലങ്ങളിലും പരിശോധനകൾ തുടരുകയാണ്.
അമിതവേഗത്തിനെതിരെ മന്ത്രിയുടെ അതിവേഗ നടപടി
അനുമതിയില്ലാത്ത എയർഹോണുകൾക്കെതിരെ അതിവേഗ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങിയത്, ഗതാഗതമന്ത്രിക്ക് തന്നെ പൊതുനിരത്തിൽ നിന്നുണ്ടായ മോശം അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ്. കഴിഞ്ഞ ദിവസം കോതമംഗലത്ത് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പങ്കെടുത്ത ഒരു ഉദ്ഘാടന ചടങ്ങിനിടെ അമിത വേഗത്തിലും ഹോണടിച്ചും പാഞ്ഞ ബസുകൾക്കെതിരെ അദ്ദേഹം ഉടനടി നടപടി എടുത്തിരുന്നു. ബസുകളുടെ പെർമിറ്റ് റദ്ദാക്കുകയും ഡ്രൈവർമാരുടെ ലൈസൻസുകൾ സസ്‌പെൻഡ് ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് എയർഹോണുകൾക്കെതിരെ സംസ്ഥാനവ്യാപകമായി പരിശോധന നടത്താൻ മന്ത്രി നിർദേശിച്ചത്.
പരിശോധനയിൽ കണ്ടെത്തുന്ന എയർഹോണുകളുടെ ജില്ലാതല കണക്കുകൾ ദിവസേന കൈമാറണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഒക്ടോബർ 15, 16 തീയതികളിലെ കണക്കുകൾ പ്രകാരം, എയർഹോൺ ഉപയോഗിച്ച 422 വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുക്കുകയും 8.21 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ഇതിൽ 1.22 ലക്ഷം രൂപ പിഴ ഈടാക്കി.
അനുമതിയില്ലാത്ത എയർഹോണുകൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് നേരത്തേ ഹൈക്കോടതിയും മോട്ടോർ വാഹന വകുപ്പിന് കർശന നിർദേശം നൽകിയിരുന്നു. പരിശോധനയിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താൻ കമ്മീഷണർ പ്രത്യേക സൂപ്പർ ചെക്കിങ് സ്ക്വാഡിനെയും രൂപവത്കരിച്ചിട്ടുണ്ട്.






Leave a comment