തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന അമീബിക് മസ്തിഷ്കജ്വരത്തിന്റെ (Amoebic Meningoencephalitis) യഥാർത്ഥ കാരണം കണ്ടെത്താൻ വലിയ ഗവേഷണത്തിന്റെ ആവശ്യമില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ് ചിറയ്ക്കൽ. വൃത്തികേടും മാലിന്യം വലിച്ചെറിയലുമാണ് ഇത്തരം രോഗങ്ങൾ പടരാൻ കാരണമെന്നും, ഇതിന് ഡോക്ടർമാരെ ആക്രമിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
സംസ്ഥാനത്ത് ഏകദേശം 140 പേരെ അമീബിക് മസ്തിഷ്കജ്വരം ബാധിക്കുകയും 26 മരണങ്ങൾ സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഡോക്ടറുടെ പ്രതികരണം. തൊട്ടടുത്ത സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും ഈ രോഗം റിപ്പോർട്ട് ചെയ്യുന്നില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം മാലിന്യം വലിച്ചെറിയലിനെ വിമർശിച്ചത്.
ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
അമീബിക് മസ്തിഷ്ക്ക ജ്വരം ഏകദേശം 140 പേരെ ബാധിച്ചുകഴിഞ്ഞു. 26 മരണങ്ങളും. തൊട്ടടുത്ത തമിഴ്നാട്ടിലും കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും ഈ രോഗം റിപ്പോർട്ട് ചെയ്യുന്നില്ല. കാരണം തേടി വലിയ റിസർച്ച് ഒന്നും ആവശ്യമില്ല. മാലിന്യം വലിച്ചെറിയൽ തന്നെ. കഴിഞ്ഞ 20-30 വർഷങ്ങൾ മുമ്പ് കേട്ടുകേൾവിയില്ലാത്ത ഇത്തരം വൃത്തികെട്ട രോഗങ്ങൾക്ക് ഒറ്റ കാരണം പരിസരശുചിത്വം ഇല്ലായ്മയാണ്. കുളങ്ങളിലും പുഴകളിലും അറവ് മാലിന്യങ്ങൾ, ഹോട്ടൽ മാലിന്യങ്ങൾ, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ഇതൊക്കെ തള്ളുന്നതിന്റെ വില തിരിച്ചു കിട്ടുന്നു എന്ന് കരുതിയാൽ മതി. എലിപ്പനി, കൊതുക് പരത്തുന്ന ഡെങ്കി ഫീവർ പോലെയുള്ള രോഗങ്ങൾ, തെരുവ് നായകൾ ഇതൊക്കെ വൃത്തികേടിന്റെ സൂചകങ്ങളാണ്. സമൂഹത്തിന്റെ ആകെ ബാധ്യതയാണ് ഇത് പരിഹരിക്കുക എന്നുള്ളത്. ഡോക്ടറെ തലയിൽ വെട്ടിയിട്ട് കാര്യമൊന്നും ഇല്ല.






Leave a comment