ഫ്ലോറിഡ: ഇന്ത്യക്കാർക്കെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തുകയും അവരെ കൂട്ടമായി നാടുകടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അമേരിക്കയിലെ ഫ്ലോറിഡയിലെ പാൽം ബേ സിറ്റി കൗൺസിൽ അംഗം ചാൻഡ്ലർ ലാംഗെവിനെതിരെ ശക്തമായ പ്രതിഷേധം. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ എക്സിൽ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് ലാംഗെവിൻ നടത്തിയ പോസ്റ്റുകളാണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്.
ഇന്ത്യക്കാർ അമേരിക്കയിൽ വരുന്നത് ‘ഞങ്ങളുടെ പോക്കറ്റ് കാലിയാക്കാനാണ്, പിന്നീട് ഇന്ത്യയിലേക്ക് തിരികെ പോവുകയോ, അല്ലെങ്കിൽ ഇവിടെത്തന്നെ തുടരുകയോ ചെയ്യുന്നു’ എന്നതായിരുന്നു ലാംഗെവിന്റെ പ്രധാന ആരോപണം. ഈ വംശീയ പരാമർശങ്ങൾക്കെതിരെ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ അമേരിക്കൻ സംഘടനകളും, കോൺഗ്രസ് അംഗങ്ങളും, ഫ്ലോറിഡയിൽ താമസിക്കുന്ന ഇന്ത്യക്കാർ അടക്കമുള്ള പ്രാദേശികവാസികളും രംഗത്തെത്തി. പാൽം ബേ കൗൺസിൽ യോഗങ്ങളിൽ നിരവധി പേർ പങ്കെടുക്കുകയും ലാംഗെവിൻ രാജിവെയ്ക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു.
പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ ചാൻഡ്ലർ ലാംഗെവിനെ ഔദ്യോഗികമായി അപലപിക്കാൻ തീരുമാനിച്ചു. 3-2 എന്ന വോട്ടിങ്ങിലൂടെയാണ് കൗൺസിൽ പ്രമേയം പാസാക്കിയത്. “ഇത് എല്ലാവരെയും ബാധിക്കുന്ന ഒരു വിഷയമാണ്. അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണ്, ഓരോരുത്തരും ഈ പതാകയുടെ ഭാഗങ്ങളാണ്,” വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് മേയർ റോബ് മഡീന പറഞ്ഞു.
ലാംഗെവിന്റെ പരാമർശങ്ങൾ വിവേചനപരവും മനുഷ്യാവകാശ ലംഘനവുമാണെന്ന് ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ് എന്ന സംഘടന പ്രസ്താവനയിറക്കി. ലാംഗെവിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് അവർ ഗവർണർ റോൺ ഡിസാന്റിസിന് തുറന്ന കത്ത് നൽകിയിട്ടുണ്ട്. മറ്റ് ഇന്ത്യൻ അമേരിക്കൻ അസോസിയേഷനുകളും ഫ്ലോറിഡയിലെ റിപ്പബ്ലിക്കൻ നേതാക്കളും അടക്കം നിരവധി പേർ ഈ വിഷയത്തിൽ പ്രതികരിക്കുകയും ലാംഗെവിന്റെ പരാമർശങ്ങളെ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്.






Leave a comment