കൊച്ചി: മെസ്സിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനത്തിൽ വീണ്ടും അനിശ്ചിതത്വം. അർജന്റീന ടീമിന്റെ കേരളത്തിൽ നിശ്ചയിച്ച മത്സരം റദ്ദാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. നവംബർ 17ന് കൊച്ചിയിൽ അർജന്റീന ടീം കളിക്കുമെന്നായിരുന്നു സ്‌പോൺസർ പ്രഖ്യാപിച്ചത്. ലുവാണ്ടയിൽ അംഗോളയ്‌ക്കെതിരായ അർജന്റീനയുടെ മത്സരത്തിന്റെ കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടുണ്ട്. എന്നാൽ ഇന്ത്യൻ പര്യടനം നടക്കാൻ സാധ്യതയില്ലെന്നാണ് അർജന്റീനിയൻ മാധ്യമപ്രവർത്തകനായ ഗാസ്റ്റൺ എഡുൾ എക്‌സ് പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. അർജന്റീന ദേശീയ ടീമുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികാരികതയോടെ പങ്കുവെയ്ക്കുന്ന മാധ്യമപ്രവർത്തകനാണ് ഗാസ്റ്റൺ എഡുൾ.
ലയണൽ മെസ്സി നയിക്കുന്ന അർജന്റീന പുരുഷ ഫുട്‌ബോൾ ടീമിന്റെ നവംബറിലെ കേരള സന്ദർശനം റദ്ദാക്കിയെന്ന് അർജന്റീന മാധ്യമം ലാ നാസിയോണും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കരാർ വ്യവസ്ഥകളുടെ ലംഘനമാണ് മത്സരം റദ്ദാക്കലിന് കാരണമായതെന്നാണ് ലാ നാസിയോൺ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരള അധികൃതരുമായുള്ള കരാറിൽ ആവർത്തിച്ചുള്ള ലംഘനങ്ങൾ ഉണ്ടായതായും ഇക്കാരണത്താൽ നവംബറിലെ മത്സരവുമായി ബന്ധപ്പെട്ട പദ്ധതികൾ താത്കാലികമായി നിർത്താൻ എഎഫ്എയെ പ്രേരിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. നവംബറിൽ മത്സരം നടത്താൻ സാധ്യമായതെല്ലാം ചെയ്തു. ഇന്ത്യയിലേക്ക് മത്സരം നടക്കുന്ന സ്‌റ്റേഡിയം, ഹോട്ടലുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പരിശോധിക്കാൻ ഒരു പ്രതിനിധി സംഘം പോലും പോയി. എന്നാൽ ആവശ്യങ്ങൾ നിറവേറ്റാൻ അവർക്ക് സാധിച്ചില്ലെന്നാണ് എഎഫ്എ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ലാ നാസിയോൺ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം മത്സരം പുനഃക്രമീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കഴിഞ്ഞ മാസം, എഎഫ്എ പ്രതിനിധിയായ ഹെക്ടർ ഡാനിയേൽ കാബ്രേര കൊച്ചിയിലെ കലൂരിലുള്ള ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം സന്ദർശിച്ച് മത്സരത്തിനുള്ള സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. കേരള കായിക മന്ത്രി വി. അബ്ദുറഹ്മാൻ കാബ്രേരയെ വേദിയിൽ കണ്ട് മത്സരം ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
അതേസമയം, നവംബർ 17ന് കൊച്ചിയിൽ അർജന്റീനയുമായി സൗഹൃദ മത്സരം കളിക്കാൻ ഓസ്‌ട്രേലിയ സമ്മതിച്ചതായി മത്സര ക്രമീകരണങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു സ്വകാര്യ പ്രക്ഷേപണ കമ്പനി അറിയിച്ചിരുന്നു. എന്നിരുന്നാലും ഇത് ഓസ്‌ട്രേലിയൻ മാധ്യമങ്ങളോ അർജന്റീന ഫുട്‌ബോൾ അസോസിയേഷനോ സ്ഥിരീകരിച്ചിട്ടില്ല.







Leave a comment