ന്യൂഡൽഹി: ഇന്ത്യയുടെ ടി20 നായകസ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ നീക്കിയതായി റിപ്പോർട്ട്. അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സൂര്യയുടെ നായകത്വത്തിൽ ഇന്ത്യ ടി20 ലോകകപ്പ് ജേതാക്കളായി മൂന്ന് മാസം മാത്രം കഴിയുമ്പോഴാണ് താരത്തിന് ക്യാപ്റ്റൻസി നഷ്ടമാവുന്നത്. താരത്തിന്റെ ടീമിലെ സ്ഥാനമടക്കം ഭീഷണിയിലാണ്.
സൂര്യകുമാർ യാദവിന്റെ മോശം പ്രകടനമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. സൂര്യകുമാർ യാദവിന്റെ നായകത്വത്തിൽ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിർത്തിയെങ്കിലും അദ്ദേഹത്തിന്റെ മോശം ബാറ്റിങ്ങാണ് തിരിച്ചടിയായത്. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനത്തിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിക്കാനിരിക്കേയാണ് ബോർഡ് നിർണായക തീരുമാനം കൈക്കൊള്ളുന്നത്. പുതിയ ടി20 ക്യാപ്റ്റനായുള്ള ചർച്ചകൾക്ക് തുടക്കമിട്ടതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു. 2028 ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് നീക്കം.
സെലക്ഷൻ കമ്മിറ്റി, ബിസിസിഐ, ടീം മാനേജ്‌മെന്റ് എന്നിവർ കോച്ച് ഗൗതം ഗംഭീറുമായി കൂടിയാലോചിച്ചാണ് തീരുമാനമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇനി മുതൽ ഇന്ത്യയ്ക്ക് ഒരു പുതിയ ക്യാപ്റ്റൻ വേണമെന്ന് തീരുമാനിച്ചിരിക്കുന്നു. സൂര്യയുടെ ക്യാപ്റ്റൻസിയിൽ ടീം ടി20 ലോകകപ്പ് നേടിയെങ്കിലും, അദ്ദേഹത്തിന്റെ ഫോമും ഭാവിയും പരിഗണിച്ച്, മുന്നോട്ട് പോകേണ്ട സമയമായെന്നാണ് വിലയിരുത്തൽ. അദ്ദേഹത്തെ സെലക്ഷന് പരിഗണിക്കില്ലെന്നും, ഈ തീരുമാനം സൂര്യയെ ഉടൻ അറിയിക്കുമെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നു. സൂര്യയ്ക്ക് കീഴിൽ 2025 ഏഷ്യാകപ്പും 2026 ടി20 ലോകകപ്പും ഇന്ത്യ വിജയിച്ചിരുന്നു.
നിലവിൽ ഇന്ത്യയ്ക്കായി ടി20-യിൽ മാത്രമാണ് സൂര്യ കളിക്കുന്നത്. 2023 ഏകദിന ലോകകപ്പിനുള്ള ടീമിൽ ഉണ്ടായിരുന്നെങ്കിലും പ്രകടനം മോശമായിരുന്നു. പിന്നീട് ഏകദിനങ്ങളിൽ പരിഗണിച്ചിട്ടില്ല. ഒരു ഫോർമാറ്റിൽ മാത്രം കളിക്കുകയും ആ ഫോർമാറ്റിലെ പ്രകടനം മോശമാകുകയും ചെയ്തതോടെയാണ് സൂര്യയുടെ കാര്യം ചർച്ചയായത്. ക്യാപ്റ്റൻസിയുടെ അടിസ്ഥാനത്തിൽ മാത്രം സൂര്യ ടീമിൽ തുടരുന്നത് ബിസിസിഐ അനുവദിക്കാൻ തയ്യാറായില്ല.






Leave a comment