കാൻ (ഫ്രാൻസ്): കാൻ ചലച്ചിത്രമേളയിൽ മലയാളത്തിന്റെ അഭിമാനമായി ജോൺ എബ്രഹാമിന്റെ ‘അമ്മ അറിയാൻ’. 79-ാമത് കാൻ ചലച്ചിത്രമേളയിലെ ‘കാൻ ക്ലാസിക്‌സ്’ വിഭാഗത്തിലാണ് 1986-ൽ പുറത്തിറങ്ങിയ ചിത്രം പ്രദർശിപ്പിച്ചത്. ഈ വർഷം കാൻ മേളയിൽ പ്രദർശിപ്പിക്കുന്ന ഏക മലയാള ചിത്രവും, രണ്ട് ഇന്ത്യൻ ചിത്രങ്ങളിലൊന്നുമാണ് ‘അമ്മ അറിയാൻ’.
ചിത്രത്തിന്റെ 4കെ റെസ്റ്റോറേഷൻ പതിപ്പിന്റെ വേൾഡ് പ്രീമിയറിനോടനുബന്ധിച്ച് നടന്ന റെഡ് കാർപെറ്റ് ചടങ്ങിൽ ചിത്രത്തിലെ നായകൻ ജോയ് മാത്യു, എഡിറ്റർ ബീനാ പോൾ എന്നിവരും ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ (എഫ്എച്ച്എഫ്) സ്ഥാപകൻ ശിവേന്ദ്ര സിങ് ദുംഗർപൂരും പങ്കെടുത്തു. ചിത്രത്തിന്റെ ക്യാമറാമാൻ വേണു റെസ്റ്ററേഷൻ പ്രവർത്തനങ്ങളിൽ പങ്കാളിയായെങ്കിലും മേളയിൽ എത്തിയില്ല.
ഒഡേസ കളക്ടീവ് എന്ന കൂട്ടായ്മയിലൂടെ പൊതുജനങ്ങളിൽ നിന്ന് പണം സമാഹരിച്ച് നിർമ്മിച്ച അമ്മ അറിയാൻ, നാലു പതിറ്റാണ്ടിനു ശേഷം കാനിലെ വെള്ളിത്തിരയിൽ തെളിയുന്നത് ചരിത്രപരമായ നീതിയാണ്. രാഷ്ട്രീയ വിപ്ലവത്തിലേക്ക് നീങ്ങിയ കേരള യൗവനത്തിന്റെ ചിത്രമാണ്, ഒരു യുവാവിന്റെ മരണം അമ്മയെ അറിയിക്കാനായി സുഹൃത്തുക്കൾ നടത്തുന്ന യാത്രയിലൂടെ തെളിയുന്നത്.
ചിത്രത്തിന്റെ ഒറിജിനൽ നെഗറ്റീവുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ, നാഷണൽ ഫിലിം ആർക്കൈവ്സിലുണ്ടായിരുന്ന രണ്ട് 35 എംഎം പ്രിന്റുകളിൽ നിന്നാണ് ചിത്രം പുനർനിർമ്മിച്ചത്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇറ്റലിയിലെ ബൊലോഗ്‌നയിലുള്ള ലാബിൽ വെച്ചാണ് അത്യാധുനിക 4കെ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രം വീണ്ടെടുത്തത്.
സംവിധായകൻ ജോൺ എബ്രഹാമിന്റെ അപൂർവ സൃഷ്ടിക്ക് കാലത്തിന്റെ വെല്ലുവിളികൾ മറികടന്ന് ലഭിച്ച ഈ ആഗോള അംഗീകാരം മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കും സമാനതകളില്ലാത്ത അഭിമാനമാണ് നൽകുന്നത്.






Leave a comment