ന്യൂഡൽഹി : ഡൽഹി സർക്കാർ ആശുപത്രികളിൽ 2013 വരെ കരാറടിസ്ഥാനത്തിൽ നിയമിച്ച നഴ്സുമാരെ സ്ഥിരപ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. അതോടെ, മലയാളികൾ ഉൾപ്പെടെ രണ്ടായിരത്തിലേറെ താൽക്കാലിക ജീവനക്കാർക്കു സ്ഥിരനിയമനം ലഭിക്കും. ജഡ്ജിമാരായ മനോജ് മിശ്ര, മൻമോഹൻ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് അനുകൂല വിധി. 2000 മുതൽ ഡൽഹി സർക്കാരിന്റെ വിവിധ ആശുപത്രികളിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം ലഭിച്ചവരാണു ഹർജിക്കാർ.
വർഷങ്ങളുടെ സർവിസുണ്ടായിട്ടും സർക്കാർ നിയമനം സ്ഥിരപ്പെടുത്താതെ വന്നതോടെയാണ് നഴ്സുമാർ നിയമപ്പോരാട്ടത്തിലേക്കു നീങ്ങിയത്. നഴ്സുമാർക്ക് അനുകൂലമായി വിധിച്ച ഹൈക്കോടതി സീനിയോറിറ്റി പരിഗണിച്ചുള്ള ആനുകൂല്യങ്ങളും ശമ്പളവും തസ്തികയും നൽകണമെന്നും ഡൽഹി സർക്കാരിനു നിർദേശം നൽകി. എന്നാൽ, അതിനെതിരെ ഡൽഹി സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.






Leave a comment