ന്യൂഡൽഹി: രാജ്യത്തെ പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഉന്നതതല ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രമുഖ സാങ്കേതിക വിദഗ്ധൻ നന്ദൻ നിലക്കേനിയുടെ അദ്ധ്യക്ഷതയിലാണ് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിനകം അഞ്ച് മില്യണിലധികം പേരാണ് വീഡിയോ കണ്ടത്.
പരീക്ഷകളുടെ വിശ്വാസ്യതയും സുതാര്യതയും നിലനിർത്തുക, പരീക്ഷാ നടത്തിപ്പിൽ സാങ്കേതികവിദ്യയുടെ ഉപയോഗം പരമാവധി ഉറപ്പാക്കുക എന്നിവയാണ് ടാസ്‌ക് ഫോഴ്സിന്റെ മുഖ്യ ചുമതലകൾ. വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി സർക്കാർ ഇതിനകം നിരവധി കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പരീക്ഷാ തട്ടിപ്പുകളിൽ ഏർപ്പെട്ടവർ ജയിലിലാണെന്നും ഇതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചോദ്യപേപ്പർ ചോർച്ചയും സംഘടിത പരീക്ഷാ തട്ടിപ്പുകളും തടയുന്നതിനായി കടുത്ത ശിക്ഷാ നടപടികളിലേക്ക് സർക്കാർ നീങ്ങിക്കൊണ്ടിരിക്കുകയാണ്. മത്സര പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് പരീക്ഷാ പ്രക്രിയ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം. ടാസ്‌ക് ഫോഴ്സ് സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരാനിരിക്കുന്ന പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാനുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.






Leave a comment