തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ഗവർണർ രാജേന്ദ്ര ആർലേകറിനെ കണ്ട് മന്ത്രിമാരുടെ പട്ടിക കൈമാറിയതിന് ശേഷം തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് വി.ഡി. സതീശൻ മന്ത്രിമാരെ പ്രഖ്യാപിച്ചത്.
രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എ.പി. അനിൽ കുമാർ, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ടി. സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് കോൺഗ്രസിൽ നിന്ന് മന്ത്രിമാരാകുക. രണ്ടര വർഷത്തിന് ശേഷം ഐ.സി. ബാലകൃഷ്ണൻ കൂടി മന്ത്രിയാകുമെന്നാണ് വിവരം. തിരുവഞ്ചൂർ രാധാകൃഷ്ൺ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാകും.
പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് ലീഗിന്റെ മന്ത്രിമാർ. രണ്ടരവർഷം കഴിഞ്ഞാൽ പാറക്കൽ അബ്ദുള്ള മന്ത്രിയാകും. കോഴിക്കോടിന് പ്രാതിനിധ്യം നൽകുന്നതിന്റെ ഭാഗമാണിത്.
കേരള കോൺഗ്രസിൽ നിന്ന് മോൻസ് ജോസഫ് മന്ത്രിയാകും. ആർഎസ്പിയിൽ നിന്ന് ഷിബു ബേബി ജോണും മന്ത്രിയാകും.
സിഎംപിയിലെ സി.പി. ജോൺ മന്ത്രിയാകും. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിലെ അപു ജോസഫിന് നൽകുമെന്നാണ് വിവരം.
കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും കെഡിപിയിലെ ഏക എംഎൽഎ ആയ മാണി സി. കാപ്പനും മന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കിടും.
വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാർ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേകർ സത്യവാചകം ചൊല്ലിക്കൊടുക്കും. 20 അംഗ മന്ത്രിസഭയുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വൈകീട്ട് അഞ്ചുമണിക്ക് ശേഷം രാജ്ഭവനിലെത്തി ഗവർണർക്ക് കൈമാറിയിരുന്നു. തുടർന്ന് ആറുമണിയോടെ ക്ലിഫ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വി.ഡി സതീശൻ മന്ത്രിമാർ ആരൊക്കെയെന്ന് മാധ്യമങ്ങളോട് വിശദീകരിച്ചു.
തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയ നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുക്കും. കൂടാതെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തലസ്ഥാനത്തെത്തും. സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൽ സ്‌റ്റേഡിയത്തിൽ കൂറ്റൻ വേദിയാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ അവസാനഘട്ട മിനുക്ക് പണികൾ രാത്രിയിലും തുടരുകയാണ്.
ദീർഘനേരം നീണ്ടുനിന്ന ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് 20 അംഗ മന്ത്രിമാരുടെ പട്ടിക തയ്യാറായത്.






Leave a comment