ന്യൂഡൽഹി: പ്ലാസ്റ്റിക് കറൻസി നോട്ടുകൾ പരീക്ഷിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ആദ്യ ഘട്ടത്തിൽ 10 രൂപയുടെയും 20 രൂപയുടെയും 100 കോടി വീതം പോളിമർ നോട്ടുകൾ ഇറക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ അറിയിച്ചു. 3,000 കോടി രൂപ മൂല്യം വരുന്ന നോട്ടുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കുന്നത്.
ആർബിഐ കേന്ദ്ര ബോർഡിന്റെ ശുപാർശയെത്തുടർന്നാണ് ഫീൽഡ് ട്രയലുകൾക്കായി സർക്കാർ അനുമതി നൽകിയത്. പരീക്ഷണം വിജയകരമായാൽ നോട്ടുകൾ കൂടുതൽ അളവിൽ അച്ചടിക്കും. നിലവിലുള്ള പേപ്പർ കറൻസികൾക്ക് പകരമായിട്ടല്ല പോളിമർ നോട്ടുകൾ കൊണ്ടുവരുന്നത്. പേപ്പർ നോട്ടുകൾക്കൊപ്പം ഇവയും പ്രചാരത്തിലുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.
1988ൽ ഓസ്‌ട്രേലിയയാണ് ലോകത്ത് ആദ്യമായി പ്ലാസ്റ്റിക് കറൻസി പുറത്തിറക്കിയത്. നിലവിൽ 60-ലധികം രാജ്യങ്ങളിൽ ഇവ ഉപയോഗത്തിലുണ്ട്. പേപ്പർ നോട്ടുകളെ അപേക്ഷിച്ച് പോളിമർ നോട്ടുകൾക്ക് ആയുസ് വളരെ കൂടുതലാണ്. 2009ൽ ആർബിഐ പ്ലാസ്റ്റിക് നോട്ടുകൾ പരീക്ഷിക്കാൻ ശ്രമിച്ചിരുന്നെങ്കിലും സാങ്കേതിക തടസങ്ങൾ കാരണം നടപ്പായിരുന്നില്ല.
പ്ലാസ്റ്റിക് നോട്ടുകൾ വന്നാൽ ഓൺലൈൻ പണമിടപാടുകളെ ബാധിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ആർബിഐ വ്യക്തമാക്കി. നോട്ടുകൾ പ്രചാരത്തിൽ വന്നശേഷമേ ഇക്കാര്യം വ്യക്തമാകൂ. പണവും ഡിജിറ്റൽ ഇടപാടുകളും ഒന്നിനൊന്ന് സഹായകരമായി ഒപ്പം തന്നെ തുടരുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ.






Leave a comment