അഹമ്മദാബാദ്: പേസ് ബൗളർമാരുടെ മികവിൽ ഐ.പി.എൽ.ക്രിക്കറ്റിൽ മുന്നിലുള്ള പഞ്ചാബ് കിങ്‌സിനെ നാലു വിക്കറ്റിന് വീഴ്ത്തി ഗുജറാത്ത് ടൈറ്റൻസ്. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് നേടിയപ്പോൾ ഗുജറാത്ത് 19.5 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്ത് ലക്ഷ്യം മറികടന്നു.
സായ് സുദർശന്റെയും (41 പന്തിൽ 57) വാഷിങ്ടൺ സുന്ദറിന്റെയും (23 പന്തിൽ പുറത്താവാതെ 40) മികവാണ് ഗുജറാത്തിനെ വിജയതീരമണച്ചത്. ജോസ് ബട്ട്ലർ (26), നിഷാന്ത് സിന്ധു (15) എന്നിവരും തിളങ്ങി. അവസാന ഓവറിലെ അഞ്ചാം പന്തിൽ സിക്‌സർ പറത്തി വാഷിങ്ടൺ ടീമിന്റെ ജയം ഉറപ്പിച്ചു. നേരത്തേ പഞ്ചാബിന്റെ നാലുവിക്കറ്റ് വീഴ്ത്തിയ പേസർ ജേസൺ ഹോൾഡറാണ് ടൈറ്റൻസ് ജയത്തിന് അടിത്തറയിട്ടത്. ആദ്യ ഓവറിൽ പേസർ മുഹമ്മദ് സിറാജ് ഏൽപ്പിച്ച ഇരട്ടപ്രഹരം, പിന്നെ ജേസൺ ഹോൾഡറിന്റെ നാല് വിക്കറ്റ് പ്രകടനം. കൂട്ടിന് ഇരട്ടവിക്കറ്റുമായി കാഗീസോ റബാഡയും. പഞ്ചാബ് കിങ്‌സിനെ വമ്പൻ സ്‌കോറിലേക്ക് പോകാതെ തടഞ്ഞുനിർത്താൻ ഗുജറാത്ത് ടൈറ്റൻസിനെ സഹായിച്ചത് പേസർമാരുടെ കരുത്തായിരുന്നു.
ആറാമനായി എത്തി മിന്നൽവേഗത്തിൽ അർധശതകം നേടിയ സൂര്യാൻഷ് ഷെഡ്ഗെയുടെ പ്രകടനമാണ് പഞ്ചാബിന് ഭേദപ്പെട്ട സ്‌കോർ നൽകിയത്. 29 പന്തിൽ 57 റൺസാണ് താരം നേടിയത്. 31 പന്തിൽ 40 റൺസടിച്ച മാർക്കസ് സ്റ്റോയ്‌നിസും തിളങ്ങി.
ആദ്യ ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ പ്രിയാൻഷ് ആര്യയെയും(രണ്ട്), തൊട്ടടുത്ത പന്തിൽ കൂപ്പൺ കൊണോലിയെയും (പൂജ്യം) പുറത്താക്കി സിറാജ് പഞ്ചാബിനെ തുടക്കത്തിലേ സമ്മർദത്തിലാക്കി. പിന്നാലെ പ്രഭ് സിമ്രാൻ സിങ്ങിനെ (15) റബാഡയും നേഹാൽ വധേരയെയും (പൂജ്യം) ശ്രേയസ് അയ്യരെയും (19), ജേസൺ ഹോൾഡറും പുറത്താക്കിയതോടെ പഞ്ചാബ് അഞ്ചിന് 47 എന്ന എന്ന നിലയിലായി. അവിടെനിന്നാണ് ഷെഡ്ഗെയും സ്റ്റോയ്‌നിസും രക്ഷാപ്രവർത്തനം ആരംഭിച്ചത്.
തന്റെ നാലാം ഓവറിൽ രണ്ട് വിക്കറ്റുംകൂടി വീഴ്ത്തിയാണ് ഹോൾഡർ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. 24 റൺസാണ് താരം വിട്ടുകൊടുത്തത്. മുഹമ്മദ് സിറാജ് 28 റൺസിനും റബാഡ 22 റൺസിനുമാണ് രണ്ട് വീതം വിക്കറ്റെടുത്തത്.






Leave a comment