കോഴിക്കോട്∙ ‘രക്തരക്ഷസ്’ ഇനി തെലുങ്കിൽ ആവേശത്തോടെ സംസാരിക്കും, കന്നഡയിൽ ആർത്ത് അട്ടഹസിക്കും. ഏഷ്യയിലെ ഏറ്റവും വലിയ സ്ഥിരം നാടകവേദിയായ ഏരീസ് കലാനിലയം കഴിഞ്ഞ 53 വർഷമായി അവതരിപ്പിച്ചുവരുന്ന രക്തരക്ഷസ് നാടകം കേരളത്തിനു പുറത്ത് അവതരണത്തിന് ഒരുങ്ങുന്നു.
ഈ മാസം 18 മുതൽ കോഴിക്കോട്ട് പൂർണമായും എയർകണ്ടീഷൻ ചെയ്തു നിർമിച്ച നാടകവേദിയിൽ അവതരിപ്പിച്ചു വരുന്ന രക്തരക്ഷസ് നാടകമാണ് കന്നഡയിലും തെലുങ്കിലും മൊഴിമാറിയെത്താൻ ഒരുങ്ങുന്നത്.
കോഴിക്കോട്ടെ പ്രദർശനത്തിനുശേഷമാണ് തെലുങ്ക്, കന്നഡ മൊഴിമാറ്റവുമായി അയൽസംസ്ഥാനങ്ങളിലെ നാടകപ്രേമികളെ തേടി യാത്ര തിരിക്കുക. വെള്ളിത്തിരയിൽ ‘ബാഹുബലി’ പോലുള്ള സിനിമകൾ ഇഷ്ടപ്പെടുന്ന ഇതരസംസ്ഥാനക്കാർക്ക് രക്തരക്ഷസ് അരങ്ങിലെ പുത്തനനുഭവമാകും എന്നാണ് വിലയിരുത്തൽ. പുതിയ കാലഘട്ടത്തിലെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നാടകം അവതരിപ്പിക്കുന്നത്. സറൗണ്ട് സണ്ട് ശബ്ദവിന്യാസമാണ് രക്തരക്ഷസിനുള്ളത്. തലയ്ക്കുമുകളിലൂടെ പറന്നിറങ്ങുന്ന വിമാനവും അതിവേഗം മാറുന്ന പശ്ചാത്തലങ്ങളുമടക്കം ഒരു സിനിമയെ വെല്ലുന്ന രംഗസജ്ജീകരണങ്ങളുമായാണ് നാടകം അവതരിപ്പിക്കുന്നത്.
53 വർഷങ്ങൾക്കുമുൻപ് ആദ്യമായി വേദിയിലെത്തിയ നാടകം ഇക്കാലത്തും ഹൗസ്ഫുള്ളായി പേക്ഷകരെ ആകർഷിക്കുകയാണ്. ജഗതി എൻ.കെ.ആചാരിയുടെ രചനയിൽ കലാനിലയം കൃഷ്ണൻനായർ സംവിധാനം ചെയ്ത രക്തരക്ഷസിന് പുതിയ കാലഘട്ടത്തിനനുസരിച്ച് തിരുത്തിയാണ് കൃഷ്ണൻനായരുടെ മകൻ അനന്തപദ്മനാഭൻ വേദിയിലെത്തിച്ചിരിക്കുന്നത്. തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റി അവതരിപ്പിക്കുമ്പോൾ അവിടെയുള്ള നാടകകലാകാരൻമാരും രക്തരക്ഷസ്സിന്റെ ഭാഗമാവും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പ്രേക്ഷകർ ഇപ്പോൾത്തന്നെ നാടകം കാണാൻ എത്തുന്നുണ്ട്. അതാത് സംസ്ഥാനങ്ങളിലെ പ്രാദേശിക മാറ്റങ്ങളോടെയാണ് നാടകം അവതരിപ്പിക്കുക.
PIC: രക്തരക്ഷസ് നാടകത്തിലെ രംഗം






Leave a comment