അമേരിക്കയിലെ വിദഗ്ധ തൊഴിലാളികൾക്കുള്ള എച്ച്1ബി വീസ സംവിധാനത്തിൽ വൻ മാറ്റങ്ങൾ നിർദേശിക്കുന്ന പുതിയ ബിൽ കഴിഞ്ഞ ദിവസം യുഎസ് കോൺഗ്രസിൽ അവതരിപ്പിച്ചതിനു പിന്നാലെ ആശങ്കയും പടരുന്നു.
എൻഡ് എച്ച്1ബി വീസ അബ്യൂസ് ആക്ട് 2026 എന്ന് പേരിട്ടിരിക്കുന്ന ബിൽ റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗമായ എലി ക്രെയിനാണ് യുഎസ് കോൺഗ്രസിൽ അവതരിപ്പിച്ചത്. കർശന നിയന്ത്രണങ്ങളാണ് പുതിയ ബില്ലിൽ വിഭാവനം ചെയ്തിരിക്കുന്നത്.
പുതിയ എച്ച്1ബി വീസകൾ അനുവദിക്കുന്നത് മൂന്നു വർഷത്തേക്ക് നിർത്തിവയ്ക്കാൻ ബിൽ നിർദേശിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ഇന്ത്യയുൾപ്പെടെ നിരവധി ലോകരാജ്യങ്ങളിലെ വിദ്യാർഥികളെ ആശങ്കയിലാഴ്ത്തുന്നതാണ് ബില്ലിലെ പുതിയ വ്യവസ്ഥ.
പുതിയ ബിൽ അവതരിപ്പിച്ചെങ്കിലും നിയമമാകാൻ വിദൂരസാധ്യത മാത്രമാണ് ഉള്ളതെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. യുഎസ് പ്രതിനിധി സഭയിൽ അവതരിപ്പിച്ച ബിൽ നിയമമാകണമെങ്കിൽ സെനറ്റിൽ 60 വോട്ടുകളുടെ പിന്തുണ ആവശ്യമാണ്. എന്നാൽ അമേരിക്കയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് എളുപ്പമല്ല.
അമേരിക്കയിലെ വൻകിട കമ്പനികൾക്കും സമ്പദ്വ്യവസ്ഥയ്ക്കും വിദഗ്ധ തൊഴിലാളികളെ ആവശ്യമാണ്. അതിനാൽതന്നെ ഇത്തരം കടൂത്ത നിയന്ത്രണങ്ങൾക്കെതിരേ വൻകിട ടെക് കമ്പനികളിൽനിന്ന് കടൂത്ത എതിർപ്പുണ്ടാകാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ വിലയിരുത്തുന്നു.
കുറഞ്ഞ ശമ്പളം രണ്ട് ലക്ഷം ഡോളറായി മാറ്റിയതാണ് ബില്ലിലെ മറ്റൊരു ഭേദഗതി. യുഎസിന്റെ എച്ച്1ബി വീസ ലഭിക്കണമെങ്കിൽ ഒരു തൊഴിലാളിക്ക് ലഭിക്കേണ്ട കുറഞ്ഞ വാർഷിക ശമ്പളം 2,00,000 ഡോളറായി (ഏകദേശം 1.67 കോടി രൂപ) ഉയർത്തണം. നിലവിൽ ഇത് മിക്കയിടങ്ങളിലും ഇതിലും വളരെ കുറവാണ്.
ഇന്ത്യൻ വിദ്യാർഥികൾക്ക് പഠനശേഷം അമേരിക്കയിൽ ജോലി ചെയ്യാൻ സഹായിക്കുന്ന ഒപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (ഒപിടി) സംവിധാനം പൂർണമായും നിർത്തലാക്കുന്നതാണ് ബില്ലിലെ മറ്റൊരു പ്രധാന നിർദേശം. പഠനവീസയിൽ അമേരിക്കയിലെത്തുന്ന വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുന്നതാണ് ഒപിടി സംവിധാനം നിർത്തലാക്കുന്നത്.
ഇതിനുപുറമേ വർഷം തോറും അനുവദിക്കുന്ന എച്ച്1ബി വീസകളുടെ എണ്ണം ഗണ്യമായി കുറച്ച് 25,000 ആക്കി പരിമിതപ്പെടുത്തും.
എച്ച്1ബി വീസയിൽ അമേരിക്കയിലുള്ളവർക്ക് ഗ്രീൻ കാർഡിന് (സ്ഥിരതാമസ അനുമതി) അപേക്ഷിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം അമേരിക്കൻ പഠനം ആകർഷകമാക്കിയിരുന്നത് പഠനശേഷമുള്ള ഒപിടി കാലയളവായിരുന്നു. ഇത് നിർത്തലാക്കുന്നത് കുടുംബങ്ങളുടെ സാമ്പത്തിക കണക്കുകൂട്ടലുകളെ തെറ്റിക്കും. ഉയർന്ന ശമ്പള പരിധി നിശ്ചയിക്കുന്നത് തുടക്കക്കാരായ പ്രഫഷണലുകൾക്ക് വീസ ലഭിക്കുന്നത് അസാധ്യമാക്കും. കൂടാതെ, ഗ്രീൻ കാർഡിനായി വർഷങ്ങളോളം കാത്തിരിക്കുന്ന ഇന്ത്യക്കാർക്ക് ഈ നിയമം പാസായാൽ വലിയ തിരിച്ചടിയുണ്ടാകുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.






Leave a comment