പ്രണയവും വിരഹവും വിപ്ലവവും ലഹരിയുമെല്ലാം ഒരേ ശ്വാസത്തിൽ ആവാഹിച്ച മാന്ത്രിക സ്വരത്തിന് ഉടമയായിരുന്നു ആശാ ഭോസ്‌ലെ. ഗായിക എന്നതിലുപരി, പിന്നണി ഗാനരംഗത്തെ തിരുത്തിയെഴുതിയ കലാകാരി കൂടിയാണ് ആശ. ബോളിവുഡിലെ സംഗീത പ്രേമികളുടെ ആസ്വാദനത്തെ മാറ്റിവരച്ച ആശയുടെ ഏഴ് അനശ്വര ഗാനങ്ങൾ ഇന്നും എല്ലാവരും മൂളിപ്പാട്ടായിട്ട് പോലും പാടാറുണ്ട്. ഏഴ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ബോളിവുഡിന്റെ സുവർണ കാലഘട്ടത്തിനാണ് ഇതോടെ തിരശ്ശീല വീണത്.
പിയാ തൂ അബ് തോ ആജാ (കാരവൻ)
ലൈംഗികതയെയും പ്രലോഭനങ്ങളെയും ഇത്രത്തോളം മനോഹരമായി ആവിഷ്‌കരിച്ച പിയാ തൂ അബ് തോ പോലെ മറ്റൊരു ഗാനം എഴുപതുകളിലുണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. എഴുപതുകളിലെ ‘നല്ല പെണ്ണ്’ സങ്കൽപ്പങ്ങളെ തകർത്തുകൊണ്ട്, തന്റെ തനതായ രീതിയിലും ശൈലിയിലൂടെയുമാണ് ആശ ഈ പാട്ടിനെ വിപ്ലവമാക്കിതീർത്തത്.
ദം മാരോ ദം (ഹരേ രാമ ഹരേ കൃഷ്ണ)
ഒരു തലമുറയുടെ മുഴുവൻ പ്രതിഷേധവും ലഹരിയും ഈ പാട്ടിനകത്തുണ്ട്. പാടുന്നതിനപ്പുറം, ആ കാലഘട്ടത്തിലെ യുവത്വത്തിന്റെ ആകുലതകളും വിപ്ലവവും ആ ശബ്ദത്തിൽ പ്രതിഫലിച്ചിരുന്നു.
ചുരാ ലിയാ ഹേ തുംനേ (യാദോം കി ബാരാത്ത്)
പ്രണയത്തിന് ഇത്രയും ലാളിത്യം നൽകാൻ മറ്റൊരു ശബ്ദത്തിന് കഴിയില്ലെന്ന് നിസംശയം പറയാം. ബോളിവുഡിലെ റൊമാന്റിക് ഡ്യുയറ്റുകൾക്ക് മാതൃകയായി ചുരാ ലിയാ ഹേ തുംനേ ഇന്നും നിലനിൽക്കുന്നു.
യേ മേരാ ദിൽ (ഡോൺ 1978)
നിഗൂഢതയും പ്രലോഭനവും ഒരേപോലെ ഇണക്കിച്ചേർത്ത ഗാനമാണ് യേ മേരാ ദിൽ. ഒരു പ്രത്യേക മൂഡ് ക്രിയേറ്റ് ചെയ്യുന്നതിൽ ആശാ ഭോസ്‌ലെയ്ക്കുള്ള അസാമാന്യ കഴിവ് ഈ ട്രാക്കിൽ പ്രകടമാണ്.
ഇൻ ആംഖോൻ കി മസ്തി (ഉംറാവു ജാൻ)
ഹൈഎനർജി പാട്ടുകൾ മാത്രമല്ല, ശാസ്ത്രീയ സംഗീതത്തിന്റെ ആഴമുള്ള ഗസലുകളും തനിക്ക് വഴങ്ങുമെന്ന് ആശ തെളിയിച്ചിട്ടുണ്ട്. കവിതയെ സംഗീതത്തിലേക്ക് ആവാഹിച്ച ഇൻ ‘ആംഖോൻ കി മസ്തി’ ആശയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പാട്ടുകളിലൊന്നാണ്.
രംഗീല റെ (രംഗീല)
പുതിയ തലമുറയുടെ സംഗീതത്തിനൊപ്പം സഞ്ചരിക്കാൻ പ്രായം ഒരു തടസമല്ലെന്ന് ആശ തെളിയിച്ചത് എആർ റഹ്മാനുമായുള്ള കൂട്ടുകെട്ടിലൂടെയാണ്. തന്റെ ശബ്ദത്തിലെ യുവത്വം നഷ്ടപ്പെട്ടിട്ടില്ലെന്ന് രംഗീല റെയിലൂടെ അവർ ലോകത്തോട് വിളിച്ച് പറയുകയായിരുന്നു. 1990കളിൽ സിനിമാ രംഗത്തുനിന്ന് ആശ പിൻവാങ്ങിയ സാഹചര്യത്തിലാണ് എ ആർ റഹ്മാൻ സംഗീതലോകത്തേക്ക് തിരിച്ചുകൊണ്ടുവന്നത്. ഗംഭീര തിരിച്ചുവരവായിരുന്നു ഇത്. രംഗീല എന്ന ചിത്രത്തിൽ പാടിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റുകളായി. തുടർന്ന് നിരവധി റഹ്മാൻ ചിത്രങ്ങളിലും ആശ പാടി. അവയും വൻ ഹിറ്റുകളായി.
രാധാ കൈസേ നാ ജലേ (ലഗാൻ)
നാടൻ പാട്ടിന്റെയും ശാസ്ത്രീയ സംഗീതത്തിന്റെയും ചേരുവയുള്ള രാധാ കൈസേ നാ ജലേ കഥപറച്ചിലിന്റെ മനോഹാരിത കൊണ്ടാണ് ശ്രദ്ധേയമായത്. കുസൃതിയും ഭക്തിയും ഒരപോലെ ആ ശബ്ദത്തിൽ ഇഴചേർന്നു നിന്നു. ക്യാബറേ, ശാസ്ത്രീയം, ഡിസ്‌കോ , ഭക്തിഗാനങ്ങൾ തുടങ്ങിയ സംഗീതത്തിന്റെ എല്ലാതരം പാട്ടുകളിലും ആശാ ഭോസ്‌ലെ പടർന്നു പന്തലിച്ചിരുന്നു. സംഗീത സംവിധായകർക്ക് പരീക്ഷണങ്ങൾ നടത്താനുള്ള ഇടമായിരുന്നു ആശയുടെ ശബ്ദം. ആ സ്വരം ഇനി നിശബ്ദമായിരിക്കാം, പക്ഷേ ഓരോ പ്ലേലിസ്റ്റുകളിലൂടെയും ഓരോ ഗായകന്റെയും സ്വപ്നങ്ങളിലൂടെയും ആശാ ഭോസ്‌ലെ എന്നും ജീവിക്കും.






Leave a comment