ന്യൂഡൽഹി: മോട്ടോർ വാഹന നിയമങ്ങളിൽ ഉൾപ്പെടെ ശിക്ഷാ ഇളവിനുള്ള ജൻ വിശ്വാസ് ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കി കേന്ദ്രം. ചെറിയ കുറ്റങ്ങൾക്ക് തടവുശിക്ഷ ഒഴിവാകും. പിഴയോ, താക്കീതോ വാങ്ങി കേസ് അവസാനിപ്പിക്കും. 79 കേന്ദ്ര നിയമങ്ങളിലെ 784 വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്.
ഇത്തരം അഞ്ചു കോടിയിൽപ്പരം കേസുകളാണ് കോടതികളിൽ കെട്ടിക്കിടക്കുന്നത്. ഇവ അതിവേഗത്തിൽ തീർപ്പാക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കി. പ്രോസിക്യൂട്ടർമാർ കേസ് അവസാനിപ്പിക്കാൻ കോടതികളിൽ അപേക്ഷ നൽകും. കോടതികളുടെ ഭാരം കുറയ്ക്കുക, കാലഹരണപ്പെട്ട ചട്ടങ്ങൾ നീക്കുക എന്നിവ ലക്ഷ്യം. സംസ്ഥാനങ്ങളും അടിയന്തരമായി നിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് കേന്ദ്രമന്ത്രി അഭ്യർത്ഥിച്ചു.
കുറ്റം ചെറുതാണെങ്കിലും ആവർത്തിച്ചാൽ കളി മാറും. ഉദാഹരണത്തിന്, ശബ്‌ദ മലിനീകരണത്തിന് ആദ്യതവണ താക്കീത് മാത്രം. ആവർത്തിച്ചാൽ കടുത്ത വകുപ്പ് ചുമത്തും.
വാഹനാപകട നഷ്‌ടപരിഹാരത്തിന് ആറു മാസത്തിനകം ഹർജി നൽകണമെന്നാണ് നിലവിലെ വ്യവസ്ഥ. ഇനി 12 മാസം കൂടി അധികമായി അനുവദിക്കും. അപ്പീലുകൾ കേൾക്കുന്നതിനും തർക്കങ്ങൾ കൈകാര്യം ചെയ്യുന്നതിനും അഡ്‌ജുഡിക്കേറ്റിംഗ് ഓഫീസർ.
ഡ്രൈവിംഗ് ലൈസൻസ്
പുതുക്കാൻ 30 ദിവസം
നിലവിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ ഒരു ദിവസം വൈകിയാലും കുറ്റമാണ്. ഇതിൽ ഭേദഗതി വരുത്തി. കാലാവധി കഴിഞ്ഞും 30 ദിവസത്തേക്ക് ലൈസൻസിന് സാധുതയുണ്ടാകും. ഈ ഗ്രേസ് പിരീയഡിൽ പുതുക്കിയിരിക്കണം. ബസിൽ ടിക്കറ്റില്ലാ യാത്രയ്ക്ക് കേസില്ല. 500 രൂപ വരെ പിഴ ചുമത്തും.
ട്രെയിനിൽ റിസർവ് ബർത്ത് കൈയടക്കിയാൽ കേസില്ല. 1000 രൂപ വരെ പെനാൽറ്റി. പൊതു കുടിവെള്ളം ദുരുപയോഗിച്ചാൽ 1000 രൂപ പെനാൽറ്റി. രാത്രി സംശയകരമായ സാഹചര്യത്തിൽ കണ്ടെന്നുപറഞ്ഞ് കേസെടുക്കാനാകില്ല. ഡൽഹി പൊലീസ് ആക്‌ടിലെ വകുപ്പ് മരവിപ്പിച്ചു.
ഭേദഗതി ഇങ്ങനെ
317 വകുപ്പുകളിൽ ക്രിമിനൽ കേസൊഴിവാക്കി പിഴ മാത്രമാക്കി
158 വ്യവസ്ഥകളിലെ പിഴ ഒഴിവാക്കി
29 വകുപ്പുകളിലെ തടവുശിക്ഷ ഒഴിവാക്കി
113 വകുപ്പുകളിലെ തടവും പിഴയും പിഴ മാത്രമാക്കി
57 വകുപ്പുകളിലെ തടവും പിഴയും ഒഴിവാക്കി
63 വ്യവസ്ഥകളിൽ കുറ്റം ആദ്യമെങ്കിൽ താക്കീത്
17 വകുപ്പുകളിലെ ശിക്ഷാകാലയളവ് കുറച്ചു






Leave a comment