സ്ത്രീപീഡനക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ പിന്തുണച്ച് സാമൂഹ്യനിരീക്ഷകൻ രാഹുൽ ഈശ്വർ. രഞ്ജിത്ത് ഇതിഹാസ തുല്യനായ കലാകാരൻ ആണെന്നും അദ്ദേഹത്തിനെതിരെ മുൻപ് ഉയർന്ന പരാതികൾ വ്യാജമായിരുന്നുവെന്നും രാഹുൽ ഈശ്വർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത വ്യക്തി ആണെന്ന് പറഞ്ഞു രാഷ്ട്രീയമായി ആക്രമിക്കരുതെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ രാഹുൽ ഈശ്വർ വ്യക്തമാക്കി.
രാഹുൽ ഈശ്വറിന്റെ വാക്കുകൾ: ശ്രീ രഞ്ജിത്തിനെ ആക്രമിക്കുന്നതിനു / ന്യായീകരിക്കുന്നതിനു മുൻപ് ക്ഷമയോടെ സത്യം അറിയാൻ കാത്തിരിക്കുക. ശ്രീ രഞ്ജിത്ത് ഇതിഹാസ തുല്യനായ കലാകാരൻ ആണ്. അദ്ദേഹത്തിനെതിരെ മുൻപ് ഉയർന്ന പരാതികൾ വ്യാജമായിരുന്നു. ഈ പരാതി സത്യമാകാം / കള്ളമാകാം. നമുക്കറിയില്ല. സത്യത്തിനോടൊപ്പം .. (അവൾക്കൊപ്പവും അവനൊപ്പവും അല്ല)! എന്തായാലും പരാതിക്കാരി ഐസിസി ഇന്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റി ക്കു പരാതി നൽകിയിട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരം.
മുൻപത്തെ ഒരു കേസിൽ കോടതി പറഞ്ഞത് ശ്രീ രഞ്ജിത്തിനെതിരെ ഉള്ളത് ‘classic example of fake case’ എന്നാണ്. സിനിമ രംഗത്തുള്ളവർക്ക് ശത്രുക്കൾ സ്വാഭാവികം, തർക്കങ്ങൾ അതിസ്വാഭാവികം. പൊലീസ് പറയുന്നതിന് ഒരു പരിധിക്കപ്പുറം ഗൗരവം ഇല്ല, കാരണം അവർ അവരുടെ “ജോലി തീർക്കാൻ പെൺകുട്ടിയുടെ നിലപാടിനോടൊപ്പം ഉള്ള maximalist position (പരമാവധി അനുകൂല നിലപാടെ സ്വീകരിക്കൂ) .. പൊലീസിന്റെ നിയമപരമായ ദൗർബല്യമാണത്.. (ഉത്തരവാദിത്വവും)
പ്രതികാരത്തിന് കള്ള കേസുകൾ വ്യാപകമായി ഉയരുന്ന മേഖലയാണ് സിനിമ. ശ്രീ രഞ്ജിത് ഇടതു പക്ഷക്കാരനാണ്, മുഖ്യ മന്ത്രി പിണറായി വിജയന്റെ അടുത്ത ആൾ ആണ് എന്ന് പറഞ്ഞു രാഷ്ട്രീയമായി ആക്രമിക്കരുത്. അദ്ദേഹവും ഒരു പുരുഷനാണ്, മനുഷ്യനാണ്. തെറ്റ് ചെയ്താൽ മാത്രമേ ശിക്ഷിക്കാവൂ. കാരണം .. നമ്മുടെ മകൻ, അച്ഛൻ, സഹോദരൻ ജയിലിൽ നിന്ന് ഒരു വ്യാജ പരാതി അകലത്തിൽ മാത്രമാണ്.
യുവനടിയുടെ പരാതിയിൽ അറസ്റ്റിലായ രഞ്ജിത്തിനെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെയും റൈറ്റേഴ്സ് യൂണിയന്റെയും അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. രഞ്ജിത്തിനെ മാറ്റി നിർത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ടാൽ തീർപ്പുണ്ടാകുന്നതു വരെ മാറ്റി നിർത്തുന്നതാണ് നടപടിയെന്നും ആ രീതിയിൽ തന്നെയായിരിക്കും രഞ്ജിത്തിന്റെ കാര്യത്തിലും ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, നടിയുടെ പരാതി ചിത്രത്തിന്റെ ആഭ്യന്തര പരിഹാര സെല്ലിൽ ലഭിച്ചിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ഇക്കാര്യം താൻ പരിശോധിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ അസോസിയറ്റ് ഡയറക്ടർ ശാലിനി നായർ, കോസ്റ്റ്യൂം വിഭാഗത്തിൽ പ്രവർത്തിക്കുന്ന പ്രിയ എന്നിവർ ഐസിസിയിൽ അംഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രീകരണം നടക്കുന്ന സിനിമയ്ക്ക് ഐസിസി ഉണ്ടാകണമെന്നും അത് പരസ്യപ്പെടുത്തണമെന്നുമാണ് നിയമമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ഐസിസി ഇല്ലെങ്കിൽ ഫെഫ്ക സഹകരിക്കില്ല എന്നാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
യുവനടിയുടെ പരാതിയിലാണ് സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലാകുന്നത്. യുവനടി ഡിജിപിക്കും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച എസ്ഐടിക്കും പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചി നോർത്ത് വനിതാ പൊലീസ് യുവനടിയുടെ മൊഴിയെടുത്ത ശേഷമാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്കു നീങ്ങിയത്. എറണാകുളത്ത് നിന്ന് തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തു വച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശത്തെ തുടർന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.






Leave a comment