കൊച്ചി: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും. രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ശനിയാഴ്ചയായിരിക്കും പരിഗണിക്കുക. കൊച്ചിയിലെ ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് കേസ് പരിഗണിച്ചുവെങ്കിലും പ്രൊഡക്ഷൻ വാറണ്ട് തയ്യാറാകാത്തതിനാൽ ശനിയാഴ്‌ചത്തേയ്ക്ക് മാറ്റുകയായിരുന്നു. 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്ത രഞ്ജിത്തിനെ നിലവിൽ എറണാകുളം സബ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
രാവിലെ നോർത്ത് വനിതാ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് തൃപ്പൂണിത്തുറയിലെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. നാളെയും മറ്റെന്നാളും കോടതി അവധി ആയതിനാലാണ് അപേക്ഷ പരിഗണിക്കുന്നത് ശനിയാഴ്‌ചയിലേയ്ക്ക് മാറ്റിയത്. അന്ന് പൊലീസ്, കസ്റ്റഡി അപേക്ഷ നൽകുമെന്നും വിവരമുണ്ട്.
ജനുവരി 28ന് ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ കാരവാനിൽ വച്ച് മോശമായി പെരുമാറിയെന്ന യുവനടിയുടെ പരാതിയെ തുടർന്ന് ഇന്നലെ രാത്രിയാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. രാത്രി തൊടുപുഴ പുളിയൻമല റൂട്ടിൽ മുട്ടത്തിനു സമീപം രഞ്ജിത് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസെടുത്ത വിവരമറിഞ്ഞ് രഞ്ജിത്ത് ഒളിവിൽ പോകാൻ സാദ്ധ്യതയുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടർന്നായിരുന്നു ഇത്.
ഡി.ജി.പിക്കും കൊച്ചി സെൻട്രൽ പൊലീസിനുമാണ് നടി പരാതി നൽകിയത്. രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പുതിയ പരാതിക്കാരി. കാരവനിൽ അനുമതിയില്ലാതെ പ്രവേശിച്ച ശേഷം രഞ്ജിത്ത് കടന്നുപിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി.
എറണാകുളം സിറ്റി ഡി.സി.പി അശ്വതി ജിജിക്കാണ് അന്വേഷണ ചുമതല. നടിയുടെ മൊഴി രണ്ടു ദിവസം മുമ്പാണ് വനിതാ പൊലീസ് സ്റ്റേഷനിൽ രഹസ്യമായി രേഖപ്പെടുത്തിയത്. തുടർന്നാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് പൊലീസ് കടന്നത്. കേസെടുത്തതും തുടർനടപടികളും അതീവ രഹസ്യമായാണ് നടത്തിയത്. പരാതി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേശ്വറിന് കൈമാറിയിരുന്നു. നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നാണ് പൊലീസ് പറയുന്നത്.
യുവനടി, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന് പരാതി നൽകിയ ശേഷം അതീവരഹസ്യമായിട്ടായിരുന്നു പൊലീസിന്റെ നീക്കങ്ങൾ. ആദ്യം കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിൽ ഒരു എസ്ഐടിക്ക് രൂപം നൽകി. തുടർന്ന് കൊച്ചിയിലെ വനിതാ പൊലീസ് സ്റ്റേഷനിൽ മൊഴിയെടുത്തു. അന്വേഷണ സംഘത്തിലുള്ളവർക്കും സംസ്ഥാന തലത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥർക്കുമല്ലാതെ മറ്റാര്‍ക്കും വിവരങ്ങൾ ലഭിക്കാതിരിക്കാനും ശ്രദ്ധിച്ചു. ഉദയംപേരൂരിലെ ഷൂട്ടിങ് ലൊക്കേഷനിൽ കാരവാനിൽ വച്ച് കയറിപ്പിടിക്കാൻ ശ്രമിച്ചു എന്നാണ് നടിയുടെ പരാതിയിൽ പ്രധാനം. തുടർന്ന് ഇക്കാര്യങ്ങളിൽ പൊലീസ് പ്രാഥമിക പരിശോധനകൾ നടത്തി പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലാക്കി. 2 ദിവസം കൊണ്ടാണ് െപാലീസ് ഇക്കാര്യങ്ങൾ നടത്തിയത്. ഈ സമയമത്രയും വിവരം പുറത്തുപോകാതിരിക്കാൻ തങ്ങൾക്കു കഴിഞ്ഞെന്ന് കൊച്ചി പൊലീസിലെ ഉന്നതവൃത്തങ്ങൾ വെളിപ്പെടുത്തി. എന്നാൽ വൈകാതെ അറസ്റ്റുണ്ടായേക്കുമെന്ന് അവസാന നിമിഷം വിവരം ലഭിച്ചതോടെയാണ് രഞ്ജിത് അഭിഭാഷകനെ ബന്ധപ്പെടാൻ ശ്രമിച്ചതും സ്ഥലത്തു നിന്ന് കടന്നതുമെന്നാണ് പൊലീസ് കരുതുന്നത്.
രഞ്ജിത്തിന്റെ എറണാകുളത്തെ താമസസ്ഥലത്ത് എത്തിയെങ്കിലും അദ്ദേഹം ഇവിടെയില്ല എന്നു മനസിലാക്കി ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന കോട്ടയത്തും പരിശോധന നടത്തി. എന്നാൽ അവിടെയും ഇല്ല എന്നു മനസിലായതോടെ രഞ്ജിത്ത് ഒളിവിൽ പോവുകയാണെന്ന് പൊലീസിനു മനസിലാവുകയായിരുന്നു. ഒളിവിൽ പോകാനായിരുന്നു ശ്രമമെന്നാണ് മനസിലാക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണർ ഇന്ന് വ്യക്തമാക്കുകയും ചെയ്തു. തൊടുപുഴയിലെ ഒരു ഹോട്ടലിൽ ഒളിവിൽ താമസിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയ ശേഷമായിരുന്നു ഇവിടേക്കുള്ള യാത്ര എന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇതിനായി മറ്റൊരു നടന്റെ വാഹനത്തിലാണ് രഞ്ജിത്തും സഹായികളും പുറപ്പെട്ടത്. എന്നാൽ ഒളിവിൽ പോവുകയാണെന്ന് ബോധ്യപ്പെട്ടതു മുതൽ സംവിധായകനേയും കൂട്ടരേയും കൃത്യമായി ട്രാക്ക് ചെയ്യാൻ പൊലീസിനു സാധിച്ചു. അങ്ങനെയാണ് തൊടുപുഴ പൊലീസിനു വിവരം നൽകുന്നതും രാത്രി ഒമ്പതരയോടെ അവർ മുട്ടത്തുവച്ച് കാർ തടഞ്ഞ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തതും.
സംഭവബഹുലമായ കാര്യങ്ങളായിരുന്നു അതിനു ശേഷം നടന്നത്. കൊച്ചി സെൻട്രൽ, വനിത, ഉദയംപേരൂർ പൊലീസ് സ്റ്റേഷനുകളിലെ അംഗങ്ങളാണ് രഞ്ജിത്തിനെ കൊണ്ടുപോകാനായി തൊടുപുഴയിലെത്തിയത്. രാത്രി 12.30ഓടെ കൊച്ചിയിലെത്തിച്ച് രഞ്ജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ ഇസിജിയിൽ നേരിയ മാറ്റം ഉള്ളതായും ബിപി വളരെയധികം ഉയർന്നു നിൽക്കുന്നതായും തെളിഞ്ഞു. അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ രഞ്ജിത്തിന്റെ ശരീരത്തിലുണ്ടായ ഈ മാറ്റങ്ങൾ പൊലീസിനെയും അസ്വസ്ഥരാക്കി എന്നാണ് വിവരം. തുടർന്ന് ആവശ്യമായ ചികിത്സ നൽകി ആശുപത്രിയിൽ പാർപ്പിക്കുകയായിരുന്നു. രാവിലത്തെ പരിശോധനയിൽ ആരോഗ്യനില മെച്ചപ്പെട്ടതായി കണ്ടതോടെ രഞ്ജിത്തുമായി പൊലീസ് പുറത്തേക്ക്. ഏഴരയോടെ വനിതാ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും അധികം സമയം കളയാതെ മജിസ്ട്രേറ്റിന്റെ വീട്ടിലേക്ക് രഞ്ജിത്തുമായി പൊലീസ് പുറപ്പെട്ടു.
കുണ്ടന്നൂരിലുള്ള മജിസ്ട്രേറ്റിന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ പൊലീസിനു വഴിതെറ്റി. ഒടുവിൽ വീട് കണ്ടെത്തി രഞ്ജിത്തിനെ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി. വീടിനു പുറത്തേക്ക് ഇറങ്ങിവന്നായിരുന്നു മജിസ്ട്രേറ്റ് രേഖകൾ പരിശോധിച്ചത്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യാനായിരുന്നു തീരുമാനം. അവിടെ നിന്ന് നേരെ വീണ്ടും ജനറൽ ആശുപത്രിയിലേക്ക്. വൈദ്യപരിശോധനകൾ പൂർത്തിയാക്കി രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലാക്കി. സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതു വഴി മാധ്യമങ്ങളോട് ഇത് കള്ളപ്പരാതിയാണെന്നും തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നും രഞ്ജിത് അവകാശപ്പെടുകയും ചെയ്തു.






Leave a comment