ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ സംഭാഷണങ്ങളും നയതന്ത്രവും മാത്രമാണ് ഏക പരിഹാരമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ നമുക്കെല്ലാവർക്കും വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ വർദ്ധിച്ചുവരുന്ന യുദ്ധസാഹചര്യത്തിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് രാജ്യം ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ഇസ്രയേൽ-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, സൈനിക നടപടികൾക്ക് പകരം നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും ജയശങ്കർ പറഞ്ഞു.
പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ജയശങ്കർ പറഞ്ഞു. സംഘർഷ മേഖലയിൽ നിന്ന് ഇതുവരെ 67,000 ഇന്ത്യൻ പൗരന്മാർ സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തി. ഫെബ്രുവരി 20ന് തന്നെ ഇന്ത്യ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. എല്ലാ ഭാഗത്തുനിന്നും സംയമനം പാലിക്കണമെന്നും, ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ സംഘർഷം ലഘൂകരിക്കാൻ കഴിയൂ എന്നും ജയശങ്കർ ആവർത്തിച്ചു. യുദ്ധം കാരണം ആഗോള വിതരണ ശൃംഖലയിൽ ഗുരുതരമായ തടസങ്ങൾ നേരിടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സാമ്പത്തിക മേഖലയെ ബാധിക്കുന്ന കാര്യമാണെന്നും ജയശങ്കർ പറഞ്ഞു.






Leave a comment