ഇറാനിൽ മുൻപ് ഭരിച്ചിരുന്നത് ഷാ ഭരണകൂടമാണ്. മുഹമ്മദ് റീസാ പഹ്‌ലവിയായിരുന്നു അവസാന ഇറാൻ രാജാവ്. മുഹമ്മദ് റീസ ഭരണത്തിൽ നിന്നു നിഷ്കാസിതനായതോടെ മകൻ റീസ പഹ്‌ലവിക്ക് സിംഹാസനവും കിരീടവും അപ്രാപ്യമായി. റീസ ഇന്നു യുഎസിലാണ്. ഇറാനിൽ ഭരണമാറ്റം വന്നാൽ റീസയാകും പിന്നീട് ആ രാജ്യത്തെ നയിക്കുന്നതെന്നൊക്കെ കരുതുന്നവരുണ്ട്. യാതൊരു അധികാരവുമില്ലെങ്കിലും ക്രൗൺ പ്രിൻസസ് അഥവാ രാജകുമാരി പട്ടം വഹിക്കുന്നയാളാണു യാസ്മിൻ പഹ്‌ലവി, റീസയുടെ പത്നി.
ഇറാനിൽ രാജഭരണകാലത്തെ പ്രമുഖ ബിസിനസുകാരനും രാജാനുകൂലിയായ രാഷ്ട്രീയക്കാരനുമായ അബ്ദുല്ല അമീനിയുടെ പുത്രിയാണു യാസ്മിൻ. രാജഭരണത്തിനെതിരെ ഇറാനിൽ പ്രതിഷേധം ഉയർന്നു തുടങ്ങിയ സമയത്താണു യാസ്മിന്റെ കുടുംബം അവരുമായി യുഎസിലേക്കു പോയത്. പിന്നീട് കലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിലായിരുന്നു യാസ്മിന്റെ വിദ്യാഭ്യാസവും മറ്റും. ജോർജ് വാഷിങ്ടൻ സർവകലാശാലയിൽനിന്നു പഠനം പൂർത്തിയാക്കിയ യാസ്മിൻ അനേകവർഷം പ്രവർത്തന പരിചയമുള്ള ഒരു അഭിഭാഷകയാണ്.
10 വർഷം യുഎസിലെ ചിൽഡ്രൻസ് ലോ സെന്ററിലെ സ്റ്റാഫ് അറ്റോണിയായിരുന്ന അവർ ചിൽഡ്രൻ ഓഫ് ഇറാൻ എന്ന സംഘടനയുടെ സ്ഥാപക ഡയറക്ടറാണ്. ഇറാനിലെ കുട്ടികൾക്കായുള്ള പ്രവർത്തനമാണു സംഘടനയുടെ ലക്ഷ്യം. 1986ൽ യുഎസിലെ കനക്ടികട്ടിൽ വച്ചായിരുന്നു റീസയുടെയും യാസ്മിന്റെയും വിവാഹം. രണ്ടു വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു അത്. 3 പെൺകുട്ടികളാണ് ദമ്പതികൾക്കുള്ളത്. നൂർ, ഇമാൻ, ഫറാ മിത്ര എന്നിവർ. ഇതിൽ നൂർ പഹ്‌ലവി യുഎസിലെ സാമൂഹിക പ്രവർത്തകയാണ്.
Photo റീസാ പഹ്‌ലവിയും യാസ്മിൻ പഹ്‌ലവിയും






Leave a comment