ജോർജിയ: വിദ്യാർഥികളുടെ പ്രാങ്കിനെ തുടർന്ന് അധ്യാപകൻ മരിച്ച സംഭവത്തിൽ അറസ്റ്റിലായ അഞ്ച് വിദ്യാർഥികളുടെ മേൽ ചുമത്തിയ കുറ്റം പിൻവലിക്കാൻ അഭ്യർഥിച്ച് അധ്യാപകന്റെ കുടുംബം രംഗത്ത്. ഹൈസ്കൂൾ അധ്യാപകനായ ജേസൺ ഹ്യൂസ് (40) മരിച്ച സംഭവത്തിലാണ് വിദ്യാർഥികൾക്ക് മാപ്പ് നൽകുന്നതായി ഭാര്യയും നോർത്ത് ഹാൾ ഹൈസ്കൂളിലെ അധ്യാപികയുമായ ലോറ ഹ്യൂസ് അറിയിച്ചത്. വിദ്യാർഥികളുടെ ഭാവി ഇത്തരത്തിൽ നശിപ്പിക്കാൻ താൻ ആഗ്രഹിക്കില്ലെന്ന് ലോറ പറഞ്ഞു.
കുട്ടികളുടെ മേൽചുമത്തിയ എല്ലാ കുറ്റങ്ങളും പിൻവലിക്കണമെന്ന് തന്റെ കുടുംബം ആഗ്രഹിക്കുന്നുവെന്ന് ലോറ പറയുന്നു. ‘ഇതൊരു ഭയാനകമായ ദുരന്തമാണ്, ഈ വിദ്യാർഥികളുടെ ജീവിതം നശിപ്പിക്കുന്ന ഒരു ദുരന്തം സംഭവിക്കുന്നത് തടയാൻ ഞങ്ങളുടെ കുടുംബം ദൃഢനിശ്ചയത്തിലാണ്. ഞങ്ങളുടെ കുടുംബത്തിനും അപകടത്തിൽപ്പെട്ട വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നത് തുടരണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു’ –ലോറ കൂട്ടിച്ചേർത്തു.
കുട്ടികളെ നിലവിൽ ജാമ്യത്തിൽ വിട്ടയച്ചിരിക്കുകയാണ്. ശിക്ഷിക്കപ്പെട്ടാൽ 15 വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. വർഷം തോറും തമാശയ്ക്കായി വിദ്യാർഥികൾ ടോയ്‌ലറ്റ് പേപ്പർ, മുട്ട, മറ്റ് ഭക്ഷണപദാർഥങ്ങൾ എന്നിവ ഉപയോഗിച്ച് മറ്റുള്ളവരുടെ വീടുകൾ ‘ആക്രമിക്കുന്ന’ പ്രാങ്കിന് വേണ്ടിയാണ് വിദ്യാർഥി സംഘം അധ്യാപകന്റെ വീട്ടിലെത്തിയത്.
രാത്രി 11.40 ഓടെ തന്റെ വീടിന് പുറത്ത് പ്രാങ്കിനായി വന്ന വിദ്യാർഥികളെ അധ്യാപകൻ കണ്ടു. വീടിന് കുറുകെ ടോയ്‌ലറ്റ് പേപ്പർ ഉരുട്ടുന്ന വിദ്യാർഥികളെ കണ്ടാണ് ജേസൺ ഇവരുടെ അടുത്തേക്ക് എത്തിയത്. ഇതോടെ സംഭവസ്ഥലത്ത് നിന്ന് വാഹനത്തിൽ രക്ഷപ്പെടാൻ വിദ്യാർഥികൾ ശ്രമിക്കുകയായിരുന്നു. ഈ വാഹനം ഇടിച്ചാണ് ജേസൻ ഹ്യൂസ് റോഡിലേക്ക് വീണത്. ഈ വാഹനം ഇടിച്ചാണ് ജേസൻ ഹ്യൂസിന് ജീവൻ നഷ്ടമായത്. ജെയ്ഡൻ റയാൻ വാലസ് (18) , പ്രായപൂർത്തിയാകാത്ത മറ്റ് നാല് പേർ എന്നിവരാണ് കേസിലെ പ്രതികൾ.






Leave a comment