ന്യൂഡൽഹി: മൂന്ന് ദിവസത്തെ ഔദ്യോഗികസന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമൂഹികമാധ്യമ കുറിപ്പ്. ചൊവ്വാഴ്ച പുലർച്ചെയാണ് മാക്രോൺ പത്നി ബ്രിജിറ്റിനൊപ്പം മുംബൈയിലെത്തിയത്. 2017-ൽ അധികാരമേറ്റശേഷം മാക്രോണിന്റെ നാലാമത്തെ ഇന്ത്യൻ സന്ദർശനമാണിത്.
ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നുവെന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ എക്‌സ് പോസ്റ്റിന് മറുപടിയായി, സന്ദർശനത്തിനായി രാജ്യം കാത്തിരിക്കുന്നു എന്നാണ് പ്രധാനമന്ത്രി കുറിച്ചത്. വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും ആഗോള പുരോഗതിക്ക് സംഭാവന നൽകാനും ഉഭയകക്ഷി ചർച്ചകൾ സഹായിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.”മുംബൈയിലും പിന്നീട് ഡൽഹിയിലും കാണാം, എൻ്റെ പ്രിയ സ്നേഹിതാ,” മോദി കുറിച്ചു. ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിലെ ജനാലയിലൂടെയുള്ള കാഴ്ചയുടെ ചിത്രം പങ്കുവെച്ച മാക്രോണിന്റെ പോസ്റ്റ് പങ്കുവെച്ചായിരുന്നു മോദിയുടെ കുറിപ്പ്.
വ്യാപാര പ്രമുഖർ, സാമ്പത്തിക, വ്യാവസായിക, സാംസ്കാരിക, ഡിജിറ്റൽ രംഗങ്ങളിലെ പ്രമുഖർ എന്നിവരോടൊപ്പം മൂന്ന് ദിവസത്തെ സന്ദർശന വേളയിൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള സന്നദ്ധത മാക്രോൺ തന്റെ പോസ്റ്റിൽ പ്രകടിപ്പിച്ചു. “ഒരുമിച്ച്, നമ്മുടെ സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകും. നാളെ കാണാം, എൻ്റെ പ്രിയ സ്നേഹിതാ.” മാക്രോൺ കുറിച്ചു.
ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ AI ഇംപാക്ട് സമ്മിറ്റ് 2026-ന്റെ പശ്ചാത്തലത്തിൽ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിഷയങ്ങൾ ഇരുലോക നേതാക്കൾക്കിടയിലുള്ള ചർച്ചകളിൽ പ്രധാനവിഷയമായിരിക്കും. മാക്രോൺ ഈ പരിപാടിയിൽ പങ്കെടുക്കാനും സാധ്യതയുണ്ട്. ദസ്സോൾട്ട് റാഫേൽ യുദ്ധവിമാനങ്ങളുടെ കോടിക്കണക്കിന് ഡോളർ ഇടപാട് ചർച്ചകളുടെ ഭാഗമാകും എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.







Leave a comment