ന്യൂഡൽഹി / തിരുവനന്തപുരം: എഴുപത്തിയേഴാം റിപ്പബ്ലിക് ദിന നിറവിൽ രാജ്യം. ദേശീയ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ധീര സൈനികർക്ക് ആദരമർപ്പിച്ചു. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലേയും ചടങ്ങിൽ മുഖ്യാതിഥികളായി.
പ്രതിരോധമന്ത്രിക്കും സേനാ മേധാവികൾക്കുമൊപ്പമാണ് പ്രധാനമന്ത്രിയെത്തിയത്. സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ, കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി, വായുസേനാ മേധാവി എപി സിങ് എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രി ആദരമർപ്പിക്കാനെത്തിയത്. തുടർന്ന് ഡിജിറ്റൽ ഡയറിയിൽ റിപ്പബ്ലിക് ദിന സന്ദേശമെഴുതിയതിനു ശേഷം മോദി കർത്തവ്യപഥിലെത്തി.
കേരളത്തിന്റെയടക്കം 30 ടാബ്ലോകളാണ് പരേഡിൽ അണിനിരന്നത്. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് കേരളം അവതരിപ്പിച്ചത്. ‘വന്ദേമാതരം’ ഗാനത്തിന്റെ വരികളെ ചിത്രീകരിക്കുന്ന അപൂർവ ചിത്രങ്ങൾ കർത്തവ്യ പഥിൽ പ്രദർശിപ്പിച്ചു. പുഷ്പാലങ്കാരങ്ങൾ, ക്ഷണക്കത്തുകൾ, വിഡിയോകൾ, ടാബ്ലോകൾ എന്നിവയിലെല്ലാം ഈ പ്രമേയം പ്രതിഫലിച്ചു. ഇന്ത്യൻ സൈന്യം ആദ്യമായി പരേഡിൽ ‘ബാറ്റിൽ അറേ ഫോർമേഷൻ’ പ്രദർശിപ്പിച്ചു. സൈനിക പ്രദർശനത്തിൽ സൈനികരുടെ പരേഡ്, ആധുനിക ആയുധ സംവിധാനങ്ങൾ, ഡ്രോണുകൾ, ടാങ്കുകൾ, മിസൈൽ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ളവ പ്രദർശിപ്പിച്ചു. ഇന്ത്യൻ നാവികസേനയുടെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഇതിൽ ഉൾപ്പെട്ടിരുന്നു.
നാവികസേനയുടെ വിമാനങ്ങൾ അണിനിരക്കുന്ന ഫ്ലൈപാസ്റ്റിൽ 29 വിമാനങ്ങൾ ആണ് ഉണ്ടായിരുന്നത്. റാഫേൽ, സു-30 എംകെഐ, മിഗ്-29 വിമാനങ്ങളും അപ്പാച്ചെ, എൽസിഎച്ച് പ്രചണ്ഡ് ഹെലികോപ്റ്ററുകളും ഇതിൽ ഉൾപ്പെട്ടിരുന്നു. ബാക്ട്രിയൻ കാമൽ, ആർമി ഡോഗ് സ്ക്വാഡ് എന്നിവയും പരേഡിൽ അണിനിരന്നു. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലേയും ചടങ്ങിൽ മുഖ്യാതിഥികളായി.
സംസ്ഥാനത്തും വിപുലമായ റിപ്പബ്ലിക് ദിനാഘോഷം നടന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ദേശീയ പതാക ഉയർത്തി വിവിധ സേനകളുടെ പരേഡിന് അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആ.ർ അനിൽ തുടങ്ങിയവരും എംഎൽഎമാരും ചടങ്ങിൽ പങ്കെടുത്തു. വിവിധ ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിലും പതാക ഉയർത്തി.






Leave a comment