വെർജീനിയ : വടക്കൻ വെർജീനിയിൽ മോട്ടൽ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപനയും അനാശാസ്യ പ്രവ!ത്തനങ്ങളും നടത്തിവന്ന ഇന്ത്യൻ വംശജരായ ദമ്പതികൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. കോഷ ശർമ്മ (52), ഭർത്താവ് തരുൺ ശർമ്മ (55) എന്നിവരാണ് അറസ്റ്റിലായ പ്രധാന പ്രതികൾ. ‘റെഡ് കാർപെറ്റ് ഇൻ’ എന്ന മോട്ടൽ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം.
പ്രിൻസ് വില്യം കൗണ്ടിയിലെ മോട്ടലിലാണ് സംഭവം. താഴത്തെ നിലകളിൽ സാധാരണ അതിഥികളെ താമസിപ്പിക്കുകയും, മൂന്നാം നില ലഹരിമരുന്ന് ഇടപാടുകൾക്കും അനാശാസ്യ പ്രവ!ർത്തനങ്ങൾക്കും ഉപയോഗിക്കുകയായിരുന്നു.
‘മാ’ അഥവാ ‘മാമാ കെ’ എന്ന് അറിയപ്പെട്ടിരുന്ന കോഷ ശർമ്മയും പോപ്പ് അഥവാ ‘പാ’ എന്ന് അറിയപ്പെട്ടിരുന്ന തരുൺ ശർമ്മയും ചേർന്നാണ് ഇടപാടുകാർക്ക് സൗകര്യമൊരുക്കിയത്. പൊലീസ് പരിശോധനയ്ക്ക് എത്തിയാൽ കുറ്റവാളികൾക്ക് മുന്നറിയിപ്പ് നൽകുകയും ഉദ്യോഗസ്ഥരെ തടയുകയും ചെയ്തിരുന്നത് ഇവരാണെന്ന് പൊലീസ് കണ്ടെത്തി. മോട്ടലിൽ കൊക്കെയ്ൻ, ഫെന്റനൈൽ തുടങ്ങി മാരക ലഹരിമരുന്നുകൾ വിതരണം ചെയ്തിരുന്നു.
മോട്ടലിൽ കുറഞ്ഞത് എട്ട് സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. 80 മുതൽ 150 ഡോളർ വരെയാണ് ഇടപാടുകാരിൽ നിന്ന് ഈടാക്കിയിരുന്നത്. ഇവിടെ പാർപ്പിച്ചിരുന്ന സ്ത്രീകളെ പുറത്തുപോകാൻ അനുവദിച്ചിരുന്നില്ലെന്നും അവർ ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.
എഫ്ബിഐയും പൊലീസും സംയുക്തമായി നടത്തിയ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ഏജന്റുമാർ ഇടപാടുകാരായും മറ്റും വേഷംമാറി ഒമ്പതോളം തവണ മോട്ടലിൽ എത്തി തെളിവുകൾ ശേഖരിച്ചു. മാർഗോ പിയേഴ്‌സ് (51), ജോഷ്വ റെഡ്ഡിക്ക് (40), റാഷാർഡ് സ്മിത്ത് (33) എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.






Leave a comment