തിരുനാവായ(മലപ്പുറം): കേരളത്തിന്റെ കുംഭമേളയെന്നു വിശേഷിപ്പിക്കുന്ന തിരുനാവായ മഹാമാഘമഹോത്സവത്തിന് വെള്ളിയാഴ്ച വിശേഷാൽപൂജകളോടെ ഔപചാരികമായ തുടക്കംകുറിച്ചു.
മഹാമാഘ സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയുടെയും സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ മാനേജിങ് ട്രസ്റ്റിയും ശ്രീരാമദാസ മിഷൻ യൂണിവേഴ്സൽ സൊസൈറ്റിയുടെ ദേശീയ ജനറൽസെക്രട്ടറിയുമായ ശ്രീശക്തി ശാന്താനന്ദ മഹർഷിയുടെയും സാന്നിധ്യത്തിലാണ് ആദ്യദിനത്തിലെ ചടങ്ങുകൾ നടന്നത്.
സ്വാമി അഭിനവ ബാലാനന്ദ ഭൈരവയുടെ കാർമികത്വത്തിൽ നടന്ന ചടങ്ങുകളിൽ, കേരളത്തിലെ വിവിധ ഹിന്ദു സമ്പ്രദായങ്ങളിൽപ്പെട്ട ഭക്തർ തങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾക്കനുസരിച്ച് ദേവതാവന്ദനങ്ങളും പിതൃകർമങ്ങളും നിർവഹിച്ചു.
ആയിനിപ്പുള്ളി വൈശാഖ് ആചാര്യനായി പിതൃയാനത്തിലെ വീരസാധനക്രിയ നടന്നു. പിതൃക്കളുടെ ആത്മാക്കൾക്ക് ശാന്തിയും തൃപ്തിയും ലഭിക്കുമ്പോൾ സന്തതികളുടെ ജീവിതത്തിലെ കർമതടസ്സങ്ങൾ അകന്നു സമൃദ്ധി കൈവരുമെന്ന വിശ്വാസമനുസരിച്ചാണ് ഈ ക്രിയ അനുഷ്ഠിച്ചത്.
ഇന്ന് വേദശ്രാദ്ധകർമങ്ങൾശനിയാഴ്ച രാവിലെ ആറുമുതൽ ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാടിന്റെ ആചാര്യത്വത്തിൽ വേദശ്രാദ്ധ കർമങ്ങൾ നടക്കും. പിതൃആത്മാക്കളെ ശുദ്ധീകരിച്ച് ദൈവിക നിലയിലേക്കുയർത്തി അനുഗ്രഹം നേടുകയാണ് കർമത്തിനുപിന്നിലെ വിശ്വാസം.
മഹാമാഘമഹോത്സവത്തിന്റെ ഉദ്ഘാടനം 19-ന് രാവിലെ 11-ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിക്കും. ഉദ്ഘാടനദിവസം തമിഴ്‌നാട്ടിൽനിന്ന് തിരുനാവായയിലെ ത്രിമൂർത്തി സംഗമത്തിലേക്ക് മഹാമേരുരഥയാത്രയും ആരംഭിക്കും.
രഥയാത്രയ്ക്ക് ഭാരതീയ ധർമപ്രചാര സഭയുടെ ആചാര്യൻ യതീശാനന്ദനാഥൻ ഡോ. ശ്രീനാഥ് കാരയാട്ട് നേതൃത്വംനൽകും.
ഫെബ്രുവരി മൂന്നുവരെ നടക്കുന്ന മേളയുടെ ഒരുക്കങ്ങൾ നാവാമുകുന്ദക്ഷേത്രപരിസരത്തും ഭാരതപ്പുഴയിലുമായി പൂർത്തിയായിവരുന്നു.







Leave a comment