ലണ്ടൻ: ഇംഗ്ലീഷ് ക്രിക്കറ്റിനെ നാണക്കേടിലാക്കി സൂപ്പർ താരം ഹാരി ബ്രൂക്കിന്റെ അച്ചടക്ക ലംഘനത്തിന്റെ റിപ്പോർട്ടുകൾ പുറത്ത്. ന്യൂസീലൻഡ് പര്യടനത്തിനിടെ മദ്യപിച്ച് നിശാ ക്ലബ്ബിൽ പ്രശ്നമുണ്ടാക്കിയതും, ആഷസ് പരമ്പരയ്ക്കിടെ തുടർച്ചയായി മദ്യപാനത്തിൽ ഏർപ്പെട്ടതുമാണ് താരത്തിന് തിരിച്ചടിയാകുന്നത്. ഏകദിന ക്രിക്കറ്റ് ടീം ക്യാപ്ടൻ സ്ഥാനത്ത് നിന്ന് ബ്രൂക്കിനെ നീക്കം ചെയ്‌തേക്കുമെന്നാണ് സൂചന. ദി ടെലഗ്രാഫാണ് ഇംഗ്ലണ്ട് നായകന്റെ അച്ചടക്ക ലംഘനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
ഒക്ടോബർ 31ന് വെല്ലിംഗ്ടണിലെ നിശാ ക്ലബ്ബിൽ മദ്യപിച്ച് ലക്കുകെട്ട് കടക്കാൻ ശ്രമിച്ച ബ്രൂക്കിനെ സെക്യൂരിറ്റി ജീവനക്കാർ തടയുകയായിരുന്നു. താരം മദ്യപിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടർന്നായിരുന്നു വിലക്ക്. ഇതോടെ സെക്യൂരിറ്റി ബൗൺസറുമായി ബ്രൂക്ക് തർക്കത്തിലേർപ്പെട്ടു. വഴക്കിനൊടുവിൽ ബൗൺസർ താരത്തെ മർദ്ദിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഭാഗ്യം കൊണ്ടാണ് പരിക്കുകളൊന്നും ഏൽക്കാതെ ബ്രൂക്ക് രക്ഷപ്പെട്ടതെന്നാണ് വിവരം.
സംഭവം നടന്നയുടൻ ബ്രൂക്ക് തന്നെ വിവരം ടീം മാനേജ്‌മെന്റിനെ അറിയിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നടത്തിയ അന്വേഷണത്തിനൊടുവിൽ താരത്തിന് കനത്ത ശിക്ഷയാണ് നൽകിയത്. നൽകാവുന്ന പരമാവധി പിഴയായ 33 ലക്ഷത്തിലധികം രൂപ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ ചട്ടപ്രകാരം ബ്രൂക്ക് പിഴ ഒടുക്കണം. നായകസ്ഥാനത്തുനിന്ന് മാറ്റാതിരിക്കാൻ താരത്തിന് ഫൈനൽ വാണിംഗ് നൽകിയിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്.
അതേസമയം, ആഷസ് പരമ്പരയിലെ ദയനീയ തോൽവിക്ക് പിന്നാലെ ഇംഗ്ലീഷ് താരങ്ങളുടെ പ്രകടനങ്ങളെ ചോദ്യം ചെയ്യുന്ന റിപ്പോർട്ടുകളാണ് ബിബിസി പുറത്തുവിട്ടത്. രണ്ടും മൂന്നും ടെസ്റ്റുകൾക്കിടയിൽ ഒൻപത് ദിവസത്തെ ഇടവേളയിൽ ഹാരി ബ്രൂക്ക് അടക്കമുള്ള താരങ്ങൾ ആറു ദിവസം തുടർച്ചയായി മദ്യപാനത്തിൽ ഏർപ്പെട്ടുവെന്നാണ് കണ്ടെത്തൽ.
ക്വീൻസ് ലാൻഡിലെ റിസോർട്ടിലും റോഡരികിലും ഇരുന്ന് താരങ്ങൾ മദ്യപിക്കുന്ന ദൃശ്യങ്ങൾ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ടീമിന്റെ തുടർച്ചയായ തോൽവികൾക്ക് പിന്നാലെ ഇത്തരം അച്ചടക്കമില്ലാത്ത പെരുമാറ്റങ്ങൾ കൂടി പുറത്തുവന്നതോടെ ബ്രൂക്കിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാണ്. തന്റെ പെരുമാറ്റത്തിൽ താരം നിരുപാധികം ക്ഷമ ചോദിച്ചെങ്കിലും ബോർഡ് കർശന നിലപാടിലാണ്.






Leave a comment