കണ്ണൂർ: അളവുപാത്രങ്ങളിൽ കൃത്രിമം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഓപ്പറേഷൻ ബാർകോഡ് എന്നപേരിൽ ബാറുകളിൽ സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന നടത്തി. ജില്ലയിൽ ഇരിട്ടി, തളിപ്പറമ്പ്, പഴയങ്ങാടി, പയ്യന്നൂർ എന്നിവിടങ്ങളിലെ ബാറുകളിലാണ് പരിശോധന നടത്തിയത്
പഴയങ്ങാടി ‘പ്രതീക്ഷ’ ബാറിൽ 60 മില്ലി പെഗ് അളവുപാത്രത്തിന് പകരം 48 മില്ലി പാത്രവും 30 മില്ലി പാത്രത്തിന് പകരം 24 മില്ലി പാത്രവും ഉപയോഗിച്ചാണ് മദ്യം അളന്ന് ഉപഭോക്താക്കളെ കബളിപ്പിച്ചത്. ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ഉടമകളിൽനിന്ന് 25000 രൂപ പിഴ ഈടാക്കി.
പെഗ് കഴിച്ച് ‘ചൂടായ’ ശേഷം ഉപഭോക്താക്കൾക്ക് മദ്യം കൊടുക്കുന്നത് അളവിൽ കുറഞ്ഞ പാത്രത്തിലാണെന്ന് വിജിലൻസിന് നേരത്തെ വിവരം ഉണ്ടായിരുന്നു. ഇരിട്ടിയിലും തളിപ്പറമ്പിലും പയ്യന്നൂരിലും മദ്യക്കുപ്പിക്ക് പുറത്തുള്ള ക്യുആർ കോഡ് സ്കാൻചെയ്ത് പരിശോധിച്ചപ്പോൾ, കേരളത്തിൽ വിൽപ്പനയ്ക്ക് അനുമതിയില്ലാത്ത മദ്യമാണ് നൽകുന്നതെന്നും ബ്രാൻഡിലും ഇനത്തിലും വ്യത്യാസമുള്ളതായും കണ്ടെത്തി. ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത് പറഞ്ഞു. തളിപ്പറമ്പ്, ഇരിട്ടി, കണ്ണൂർ എക്സൈസ് സർക്കിൾ ഓഫീസുകളിൽനിന്ന് വിജിലൻസ് സംഘം വിവരങ്ങൾ ശേഖരിച്ചു. എക്സൈസ് ഉദ്യോഗസ്ഥരെയും വിജിലൻസ് സ്ഥലത്തേക്ക് വിളിച്ചുവരുത്തിയിരുന്നു.
വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത് പയ്യന്നൂരിലും ഇൻസ്പെക്ടർമാരായ സജീവ് തളിപ്പറമ്പിലും സുനിൽകുമാർ പഴയങ്ങാടിയിലും വിനോദ് ചന്ദ്രൻ ഇരിട്ടിയിലും പരിശോധനക്ക് നേതൃത്വംനൽകി.







Leave a comment