ഫ്ലോറിഡ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള വസതിയിൽ വെടിവയ്പ്. മാർ എ ലാഗോ എസ്റ്റേറ്റിലെ വസതിയിലാണ് അക്രമി എത്തിയത്. ഇയാളുടെ കയ്യിൽ തോക്കും ഇന്ധനം നിറച്ച ക്യാനുമുണ്ടായിരുന്നു. യുഎസ് സീക്രട്ട് സർവീസ് വക്താവ് ആന്റണി ഗുഗ്ലിഎൽമിയാണ് അക്രമി എത്തിയ സംഭവം എക്സിലൂടെ സ്ഥിരീകരിച്ചത്.
അതീവസുരക്ഷാമേഖലയിൽ തോക്കുമായി നുഴഞ്ഞുകയറിയത് നോർത്ത് കാരലൈന സ്വദേശിയായ ഓസ്റ്റിൻ ടക്കർ മാർട്ടിൻ (21) ആണെന്ന് അധികൃതർ വ്യക്തമാക്കി. തോക്ക് താഴെയിടാൻ സുരക്ഷാഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതെ വന്നതോടെയാണു വെടിയുതിർത്തതെന്ന് അധികൃതർ അറിയിച്ചു. ഓസ്റ്റിനെ ഏതാനും ദിവസം മുൻപു കാണാതായതിനെത്തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.
ഞായറാഴ്ച പുലർച്ചെ പ്രാദേശിക സമയം 1:30 നാണ് സംഭവം. സാധാരണയായി വാരാന്ത്യങ്ങളിൽ ട്രംപ് ഇവിടെ എത്താറുണ്ട്. എന്നാൽ വെടിവയ്പുണ്ടായപ്പോൾ ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെടിവയ്പ് നടക്കുമ്പോൾ ട്രംപും ഭാര്യ മെലാനിയയും വാഷിങ്ടനിൽ വൈറ്റ്ഹൗസിലായിരുന്നു. 2024 ൽ ട്രംപിനെതിരെ രണ്ടുവട്ടം വധശ്രമമുണ്ടായിരുന്നു.







Leave a comment