ന്യൂഡൽഹി: തീരുവ വർധന റദ്ദാക്കിയ യുഎസ് സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ, ഇടക്കാല ഉഭയകക്ഷി വ്യാപാരക്കരാറിനെക്കുറിച്ചുള്ള ഔദ്യോഗികയോഗം മാറ്റിവെക്കാൻ ഇന്ത്യയും യുഎസും തീരുമാനിച്ചതായി റിപ്പോർട്ട്. കോടതിവിധിയുടെ അനന്തരഫലങ്ങൾ ഇരുരാജ്യങ്ങൾക്കും പരിഗണിക്കുന്നതിന് വേണ്ടിയാണ് യോഗം മാറ്റിവെക്കുന്നത്. രണ്ട് രാജ്യങ്ങളുടെയും ചീഫ് ട്രേഡ് നെഗോഷ്യേറ്റർമാർ നയിക്കുന്ന സംഘങ്ങൾ തമ്മിലുള്ള മൂന്ന് ദിവസത്തെ കൂടിക്കാഴ്ച ഫെബ്രുവരി 23ന് യുഎസിൽ നടക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
വിധിയുടെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇരുരാജ്യങ്ങളും പഠിച്ചതിനുശേഷം ഉഭയകക്ഷി വ്യാപാരക്കരാറിന് അന്തിമരൂപം നൽകാനായി ഇന്ത്യൻ സംഘം യുഎസ് സന്ദർശനം നടക്കുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഇരുപക്ഷങ്ങൾക്കും സൗകര്യപ്രദമായ പുതിയ തീയതി നിശ്ചയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച സുപ്രീം കോടതിയിൽ വലിയ തിരിച്ചടി നേരിട്ടതിന് ശേഷം ശനിയാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗോള തീരുവകൾ 10 ശതമാനത്തിൽനിന്ന് 15 ശതമാനമായി ഉയർത്തിയിരുന്നു.
വെള്ളിയാഴ്ചയാണ് സുപ്രീംകോടതി ട്രംപിന്റെ വ്യാപകമായ പ്രതികാര തീരുവ നടപടികൾ റദ്ദാക്കിയത്. അടിയന്തര അധികാരങ്ങൾ ഉപയോഗിച്ച് ഇറക്കുമതി തീരുവകൾ ഏർപ്പെടുത്തുന്നതിലൂടെ എക്സിക്യൂട്ടീവ് ശാഖ അതിന്റെ ഭരണഘടനാപരമായ അധികാരം ലംഘിച്ചതായി വിധിയിൽ കോടതി ചൂണ്ടിക്കാട്ടി. 6-3 ഭൂരിപക്ഷത്തോടെയുള്ള വിധിയിൽ, ലോകമെമ്പാടുമുള്ള ഉത്പന്നങ്ങൾക്ക് മേലുള്ള ട്രംപിന്റെ ആക്രമണാത്മക തീരുവ സമീപനം, 1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (IEEPA) പ്രകാരം അനുവദനീയമായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഈ വിധി ട്രംപിന്റെ പല തീരുവകളും അസാധുവാക്കുന്നു. ഗവർണർമാരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ വിധി വിവരം അറിഞ്ഞതിന് ശേഷം ട്രംപ് ഈ വിധിയെ അവഹേളനം എന്ന് വിശേഷിപ്പിച്ചു. തനിക്ക് ഒരു ബാക്കപ്പ് പ്ലാൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.







Leave a comment