വടക്കാഞ്ചേരി : പാണ്ടിമേളത്തിന്റെ മാസ്മരികതയും മച്ചാട് മലകളെ പ്രകമ്പനം കൊള്ളിച്ച കരിമരുന്നിന്റെ രൗദ്രതയും ചേർന്നപ്പോൾ ഉത്രാളിക്കാവ് പൂര പ്രതീതിയിലായി. എഴുന്നള്ളിപ്പിനും പഞ്ചവാദ്യത്തിനും മേളത്തിനും വെടിക്കെട്ടിനും പേരുകേട്ട ഉത്രാളിക്കാവ് പൂരം ഫെബ്രുവരി 24 ചൊവ്വാഴ്ചയാണ്.
പൂരത്തിനു മുന്നോടിയായി തൃപ്രങ്ങോട് പരമേശ്വര മാരാരുടെ പ്രമാണത്തിൽ നടന്ന പാണ്ടിമേളവും എങ്കക്കാട് ദേശം നടത്തിയ സാംപിൾ വെടിക്കെട്ടും ചെറുപൂരം തന്നെയായി.
പൂരം പങ്കാളികളായ 3 ദേശങ്ങളും സംയുക്തമായി ഒരുക്കിയ പാണ്ടിമേളം മഴയുടെ കരിനിഴലിൽ ക്ഷേത്രത്തിലെ നടപ്പുരയിലേക്കു മാറ്റേണ്ടിവന്നു. 2 മണിക്കൂർ മേളത്തിന്റെ നാദലഹരിയിൽ അലിഞ്ഞ് ജനം എല്ലാം മറന്നു നിന്നു.
മേളത്തിനു ശേഷം എങ്കക്കാട് ദേശം സാംപിൾ വെടിക്കെട്ട് നടത്തി. സാംപിൾ വെടിക്കെട്ടു പ്രമാണിച്ച് ഓട്ടുപാറയ്ക്കും വാഴക്കോടിനും ഇടയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.







Leave a comment