ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയുടെ കരുത്ത് കൂട്ടാൻ INS അഞ്ജദീപ് എത്തുന്നു. ആന്റി-സബ്മറൈൻ യുദ്ധക്കപ്പൽ ആയ INS അഞ്ജദീപ്പ് ഫെബ്രുവരി 27-ന് ചെന്നൈ തുറമുഖത്ത് കമ്മിഷൻ ചെയ്യും. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി ആണ് കപ്പൽ കമ്മിഷൻ ചെയ്യുന്നത്. എട്ട് ആന്റി-സബ്മറൈൻ വാർഫെയർ-ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ മൂന്നാമത്തേതാണിത്.
കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്‌സ് ആൻഡ് എൻജിനീയേഴ്‌സാണ് ആണ് ഈ യുദ്ധ കപ്പൽ നിർമിച്ചത്. പ്രതിരോധ നിർമാണരംഗത്തെ സ്വയംപര്യാപ്തതയുടെ മറ്റൊരു ഉദാഹരണമാണ് ഈ യുദ്ധകപ്പൽ.
ഡോൾഫിൻ ഹണ്ടർ എന്ന വിശേഷണമുള്ള ഈ കപ്പലിന് 77 മീറ്റർ നീളമാണ് ഉള്ളത്. തീരപ്രദേശത്തിന് സമീപത്തുള്ള ശത്രു അന്തർവാഹിനികളെ കണ്ടെത്തി നിർവീര്യമാക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് ഈ കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
INS അഞ്ജദീപിൽ ഹൾ മൗണ്ടഡ് സോണാർ അഭയ് ഉൾപ്പെടെയുള്ള നൂതന തദ്ദേശീയ ആയുധങ്ങളും സെൻസറുകളും, ഭാരം കുറഞ്ഞ ടോർപ്പിഡോകളും, അന്തർവാഹിനികളെ തകർക്കാൻ കഴിയുന്ന റോക്കറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. കാർവാർ തീരത്ത് അഞ്ജദിപ് ദ്വീപിന്റെ പേരിൽ അറിയപ്പെടുന്ന ഈ യുദ്ധ കപ്പൽ ഇന്ത്യയുടെ വിശാലമായ സമുദ്ര താൽപ്പര്യങ്ങളും തീരദേശ സമീപനങ്ങളും സംരക്ഷിക്കാനുള്ള നാവികസേനയുടെ കഴിവ് ഗണ്യമായി വർദ്ധിപ്പിക്കും.






Leave a comment