കൊച്ചി: സ്വര്‍ണ വിലയിലെ വന്‍കുതിപ്പ് സൂക്ഷ്മതയോടെ നിരീക്ഷിക്കുകയാണെന്നും നിലവില്‍ ഇന്ത്യയ്ക്ക് ആശങ്കയ്ക്ക് വകയില്ലെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ലോകത്തിലെ പ്രമുഖ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണവും വെള്ളിയും വാങ്ങിക്കൂട്ടുന്നതാണ് വില ഉയര്‍ത്തുന്നതെന്ന് റിസര്‍വ് ബാങ്കിന്റെ ബോര്‍ഡ് ഒഫ് ഡയറക്ടര്‍മാരുടെ യോഗത്തിന് ശേഷം നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.
കുടുംബങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടതും സുരക്ഷിതവുമായ നിക്ഷേപവും സ്വര്‍ണമാണ്. ആഘോഷ കാലയളവുകളിലും ഇന്ത്യയില്‍ സ്വര്‍ണ ഉപഭോഗം ഗണ്യമായി ഉയരുന്നു. സര്‍ക്കാര്‍ അടിയന്തരമായ ഇടപെടേണ്ട ആശങ്കാജനകമായ സ്ഥിതിയിലേക്ക് വില വര്‍ദ്ധന മാറിയിട്ടില്ലെന്നും നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്കം റദ്ദാക്കിയ അമേരിക്കന്‍ സുപ്രീം കോടതി വിധിയുടെ പ്രത്യാഘാതങ്ങള്‍ കേന്ദ്ര ധനമന്ത്രാലയം വിലയിരുത്തുകയാണെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
അതേസമയം, സംസ്ഥാനത്ത് ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണവിലയിൽ വർദ്ധനവ്. പവന് 1520 രൂപ കൂടി 1,18,320 രൂപയും ഗ്രാമിന് 190 രൂപ ഉയർന്ന് 14,790 രൂപയുമായി. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്നലെ പവന് 1,16,800 രൂപയും ഗ്രാമിന് 14,600 രൂപയുമായിരുന്നു. ഈ മാസം ആരംഭിച്ചതുമുതൽ സ്വർണവിലയിൽ വലിയ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഫെബ്രുവരി രണ്ടിനാണ് സ്വർണത്തിൽ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. അന്ന് പവന് 1,07,920 രൂപയും ഗ്രാമിന് 13,490 രൂപയുമായിരുന്നു.
ആഗോളവിപണിയിൽ ഇനിയും സ്വര്‍ണവില ഉയരാനാണ് സാദ്ധ്യത. ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ സുഗമമായി നീങ്ങുന്നുണ്ടെങ്കിലും വാക്പോര് ശക്തമാണ്. ഇരുവിഭാഗവും സൈനികമായി സജ്ജരാകുകയും ചെയ്യുന്നുണ്ട്. ഇത് സ്വർണവിലയെ സ്വാധീനിക്കുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഈ സാഹചര്യത്തിലാണ് നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.27 ലക്ഷം രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. പണിക്കൂലി കൂടുതലുള്ള ആഭരണങ്ങള്‍ക്ക് വില ഇനിയും കൂടിയേക്കും. അതേസമയം, ഒരു പവന്‍ പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 1.18 ലക്ഷത്തിന് അടുത്തുവരെ കിട്ടിയേക്കും. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുക.
അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 300 രൂപയും കിലോഗ്രാമിന് 3,00,000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 290 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.







Leave a comment