മൂന്നാര്‍: ആദ്യമായി മൂന്നാറിൽ താപനില പൂജ്യം ഡിഗ്രിയിലെത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് മൂന്നാറിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ദിവസമായ തണുപ്പ് കൂടി വരികയായിരുന്നു. ഇന്ന് പുലർച്ചെ ആണ് താപനില പൂജ്യം തൊട്ടത്. നല്ലതണ്ണി, നടയാർ, തെന്മല, കന്നിമല എന്നിവിടങ്ങളിലാണ് ഇന്ന് തണുപ്പ് പൂജ്യത്തിലെത്തിയത്. ദേവികുളം ഭാഗത്തും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. പുൽതകിടികളിലും വാഹനങ്ങൾക്ക് മുകളിലും മഞ്ഞ് പുതച്ച് കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
തിങ്കളാഴ്ച മുതലായിരുന്നു മൂന്നാറിൽ തണുപ്പ് കൂടി തുടങ്ങിയത്. തിങ്കളാഴ്ചയായിരുന്നു സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില തിങ്കളാഴ്ച രാവിലെ മൂന്ന് ഡിഗ്രി സെൽഷ്യസിലെത്തിയത്. താപനില പൂജ്യത്തിലെത്തുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. രാത്രി തണുപ്പ് തുടരുമ്പോഴും പകൽ ചൂട് 22 ഡിഗ്രി സെൽഷ്യസാണ്.
ക്രിസ്‌മസ്, പുതുവത്സര അവധിയായതിനാൽ മൂന്നാറിൽ തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. കർണാടകയിലും തണുപ്പേറുകയാണ്. സംസ്ഥാനത്ത് ശീതക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ താപനില രേഖപ്പെടുത്തിയത് വിജയപുരയിലാണ്. ഇന്നലെ ഏഴ് ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. താപനില ആറ് ഡിഗ്രി വരെ താഴാമെന്നാണ് മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.







Leave a comment